കോട്ടയം: കോഴിമുട്ട വില വര്‍ധിച്ചതോടെ ബേക്കറി മേഖലയും തട്ടുകടകളും പ്രതിസന്ധിയില്‍. പൊതുവിപണിയില്‍ ആറു രൂപയുണ്ടായിരുന്ന മുട്ടവില എട്ട് രൂപയിലേക്കാണ് ഉയര്‍ന്നത്. നാടന്‍ കോഴിമുട്ടയ്ക്ക് 12 മുതല്‍ 15 വരെ കടകളില്‍ ഈടാക്കുന്നുണ്ട്. അപ്രതീക്ഷിതമായ വിലക്കയറ്റത്തില്‍ ഏറെ വലയുന്നതു ബേക്കറി മേഖലയാണ്. ബേക്കറികളില്‍ വില്പന നടത്തുന്ന ഭൂരിഭാഗം ഭക്ഷണസാധനങ്ങളും മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്. കേക്ക്, ബ്രെഡ്, റെസ്ക്, പഫ്സ്, കട്ലറ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം മുട്ട ആവശ്യമാണ്.
മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍മകളില്‍ ദിവസവും വിവിധ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനായി നൂറുകണക്കിനു മുട്ടയാണ് വാങ്ങുന്നത്. ഇത്തരക്കാര്‍ക്ക് വലിയതോതിലാണ് ചെലവ് വര്‍ധിച്ചിരിക്കുന്നത്. പാചകവാതക വിലവര്‍ധനവില്‍ നട്ടംതിരിയുന്ന ബേക്കറി മേഖലയ്ക്കു മുട്ടവിലയും വര്‍ധിച്ചതു വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.
തട്ടുകടകളിൽ ലഭിക്കുന്ന പ്രധാന വിഭവങ്ങളില്‍ ഒന്നായ ഓംലറ്റ് മുട്ടയ്ക്ക് വില കൂടിയതോടെ മെനുവിൽനിന്ന് പുറത്തായിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ട ആവശ്യമാണ്. ഉച്ചഭക്ഷണം കൊടുക്കാന്‍ സ്കൂളുകള്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇപ്പോള്‍ മുട്ടവില പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഴ്ചയിലൊരു ദിവസം കുട്ടികള്‍ക്ക് മുട്ട നല്കുന്നതിൽ പ്രതിസന്ധിയുണ്ടാവുമെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ബുള്ളറ്റ് മുട്ട വിൽപന വ്യാപകം
കോഴിമുട്ട വില വര്‍ധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ മുട്ടകള്‍ വാഹനങ്ങളില്‍ എത്തിച്ചു വില്പന നടത്തുന്നതു വ്യാപകമായി. വന്‍കിട കോഴിഫാമുകളില്‍ കോഴികള്‍ ആദ്യമായി ഇടുന്ന മുട്ടകള്‍ വലുപ്പക്കുറവുള്ളവയായിരിക്കും. ഇവ വിപണിയില്‍ വില്ക്കാന് സാധിക്കില്ല. ബുള്ളറ്റ് മുട്ടകള്‍ എന്നാണ് ഇതിന്റെ വിളിപ്പേര്. ഇത്തരം മുട്ടകള്‍ 30 എണ്ണം 160 രൂപയ്ക്കാണു വഴിയോരങ്ങളില്‍ വില്‍ക്കുന്നത്. ഇതിനുപുറമെ വന്‍കിട മാളുകളിലെ കാലപ്പഴക്കം ചെന്ന മുട്ടകള്‍ സംഭരിച്ചു കുറഞ്ഞവിലയ്ക്ക് വില്പന നടത്തുന്നതും വ്യാപകമാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
Tags : Nattuvishesham Districte News