പ്രതീകാത്മക ചിത്രം
ആലപ്പുഴ: പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയതു മുതല്‍ നഷ്ടത്തിലായ സ്വകാര്യ ബസ് മേഖലയെ നിലനിര്‍ത്താന്‍ മതിയായ നിര്‍ദേശങ്ങള്‍ക്കായി രൂപീകരിച്ച കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടും സ്വകാര്യ ബസ് മേഖലയ്ക്കു ഗുണപരമല്ലെന്നും വഞ്ചനാപരമാണെന്നും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ) ജില്ലാ കമ്മിറ്റി യോഗം.
ബസ് ഉടമകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വിദ്യാര്‍ഥി സൗജന്യയാത്രാ നിരക്ക് വര്‍ധനവ്, ഡീസലിന് സബ്സിഡി, സംസ്ഥാന നികുതി ഇളവ്, ത്രൈമാസ നികുതി പൂര്‍ണമായും ഒഴിവാക്കല്‍, ഒരു സ്വകാര്യബസില്‍ ഒരു ദിവസം നിശ്ചിത എണ്ണം സീറോ ടിക്കറ്റിനും ആയതിന്റെ റീ ഇംമ്പേഴ്സ്മെന്റും ഉടമകള്‍ക്കു നല്‍കുക തുടങ്ങിയവയൊന്നും പരിഗണിച്ചില്ല. പകരം ബസുകള്‍ ദിവസവാടകയ്ക്കെടുത്ത് കെഎസ്ആര്‍സി ആക്കി മാറ്റി സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാമെന്ന് പറയുന്നത് സ്വകാര്യ ബസ് മേഖലയെ പൊതുഗതാഗതത്തില്നിന്നു തുടച്ചുനീക്കാനാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നിലപാടുകളിൽ പ്രതിഷേധ സൂചകമായി 10ന് സംസ്ഥാന വ്യാപകമായി ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് ധര്‍ണയും പ്രചാരണവും നടത്താനുള്ള കെബിടിഎ സംസ്ഥാന കമ്മിറ്റി തീരുമാനം നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിജു ദേവിക, സുനീര്‍ ഫിര്‍ദോസ്, റിനു സഞ്ചാരി, സിയാദ് കല്പക, ബാബു നൗഷാദ്, മുഹമ്മദ് ഷെരീഫ്, ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Bus owners NattuVishasham DistrictNews