കൊല്ലം ലക്ഷ്മിനടയിൽ നിന്നാരംഭിച്ച ശോഭായാത്ര- ദീപിക
കൊല്ലം: കുട്ടികളുടെ കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളുമായി ജില്ലയിൽ വിവിധയിടങ്ങളിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭായാത്രകൾ നടന്നു. നിശ്ചല ദൃശ്യങ്ങള്‍ ആബാലവൃദ്ധം ജനങ്ങളിലും കൗതുകമുണര്‍ത്തി. ഉച്ചയോടെ ഉണ്ണിക്കണ്ണന്മാരും രാധയും തോഴിമാരും തയാറായി കാത്തുനിന്നു. വൈകുന്നേരം അഞ്ചോടെയാണ് മിക്കയിടത്തും ഘോഷയാത്രയ്ക്ക് തുടക്കമായത്.
ചിലയിടങ്ങളില്‍ ശോഭായാത്രകള്‍ ഒരുമിച്ച് മഹാശോഭായാത്രയായി സഞ്ചരിച്ചു. പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 'മായ വിട്ടുണരൂ... മാനവനായി വളരൂ' എന്ന സന്ദേശത്തോടെയാണ് ഇത്തവണ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വിശേഷാല്‍പൂജകളും പ്രത്യേക വഴിപാടുകളും നടന്നു. പാല്പായസ പൊങ്കാല, നാരായണീയ പാരായണം, കൃഷ്ണലീല, ഉറിയടി, തിരുവാതിര എന്നിവയെല്ലാം ഭക്തിസാന്ദ്രമായി. ജില്ലയില്‍ അഞ്ഞൂറിലധികം ചെറുശോഭായാത്രകളും 150 മഹാശോഭായാത്രകളും നടന്നു.
ശോഭയാത്രകളില്‍ ജില്ലയില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം പേര് പങ്കെടുത്തു. ഒരു ലക്ഷത്തോളം കുട്ടികള്‍ രാധാ-കൃഷ്ണ വേഷധാരികളായി അണിചേര്‍ന്നു. കൊല്ലം റവന്യൂ ജില്ലയില്‍ കൊല്ലം മഹാനഗരം, കൊല്ലം ഗ്രാമജില്ല, പുനലൂര്‍ ജില്ല എന്നീ മൂന്ന് ഗോകുല ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ശോഭായാത്രകള്‍. കൊല്ലം മഹാനഗരം 46 മഹാശോഭയാത്ര, 165 ചെറുശോഭയാത്ര, കൊല്ലം ഗ്രാമജില്ല 25 മഹാശോഭായാത്ര, 175 ചെറുശോഭയാത്ര, പുനലൂര്‍ ജില്ലയില്‍ 38 മഹാശോഭയാത്ര, 205 ചെറു ശോഭയാത്ര എന്നിങ്ങനെയായിരുന്നു. കൊല്ലം നഗരത്തിലെ ചെറുശോഭായാത്രകള്‍ ഹൈസ്കൂള്‍ ജംഗ്ഷന് വഴി ലക്ഷ്മിനടയില്‍ എത്തി മഹാശോഭയാത്രയായി കല്ലുപാലം, ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട വഴി കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
ശക്തികുളങ്ങര നഗരത്തില്‍ ശക്തികുളങ്ങര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വള്ളിക്കീഴ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കണ്ണനൂട്ട്, ഗോപൂജ, സമുദ്രപൂജ, നദീപൂജ തുടങ്ങിയവയും ആവേശമായി.