കോവളം: വീട്ടുകാരോട് പിണങ്ങി ബൈക്കുമായി പതിനഞ്ച് കാരൻ നാട് വിട്ടു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലിസ് അന്വേഷണമാരംഭിച്ചു. വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പോറോഡ് പാലത്തിനു സമീപം തെക്കെവിള മിനിഭവനിൽ സതീഷ് കുമാറിന്റെ മകൻ സച്ചിൻ എസ്. നായർ എന്ന പതിനഞ്ചുകാരനെയാണ് ഇക്കഴിഞ്ഞ രണ്ടാം തിയതി രാത്രി ഒന്പതു മുതൽ കാണാതായത്. ബന്ധു വീടുകളിൽ അന്വേക്ഷിച്ച വീട്ടുകാർ ഇന്നലെ പൊലി സിൽ പരാതി നൽകുകയായിരുന്നു.
ഇതു സംബന്ധിച്ചു കേരളത്തിലെ എല്ലാം പൊലിസ് സ്റ്റേഷനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും വിവരം കൈമാറിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കാത്തതിനാൽ ബൈക്കിന്റെ നമ്പർ കേന്ദ്രികരിച്ചാണ് അന്വേഷണം തുടരുന്നത്. സച്ചിനു ബൈക്ക് നൽകിയ ആളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ ഇടവിട്ട് കാറ്ററിംഗ് ജോലികൾക്കു പോകുന്ന സച്ചിൻ മൂന്നു മാസങ്ങൾക്ക് മുൻപും നാടുവിട്ടുപോയിരുന്നതായി പൊലിസ് പറയുന്നു. കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ അന്നു വീട്ടുകാരെ ഫോണിൽ വിളിച്ചു. ഫോണിന്റെ ഉടവിടം തേടിപ്പോയ പോലീസ് സച്ചിനെ ബെംഗളൂരു വിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ പ്രധാന സ്ഥലങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനത്തിലാണ് കോവളം പൊലിസ്.