പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
ജീവിതത്തിന്റെ ശില്പി
അധ്യാപകർ നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നതു നമ്മെ പഠിപ്പിക്കാൻ മാത്രമല്ല; നമ്മൾ ആരാകണമെന്ന തിരിച്ചറിവ് നൽകാൻ കൂടിയാണ്. ഒരു കുഞ്ഞ് ആദ്യമായി സ്കൂളിന്റെ പടിവാതിൽ കടന്നുവരുമ്പോൾ മനസിൽ ഒരുപാടു ചോദ്യങ്ങളും, കണ്ണുകളിൽ അറിയാത്ത ലോകത്തിന്റെ കൗതുകവുമാണ് ഉണ്ടാകുക. അവിടെ നിന്നാണ് ഒരോ അധ്യാപകരുടെയും യാത്ര തുടങ്ങുന്നത്. അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ ജീവിതവും, എണ്ണം പഠിപ്പിക്കുന്നതിനിടയിൽ മൂല്യങ്ങളും പഠിപ്പിക്കുന്നു. തെറ്റുകൾ തിരുത്തുന്നതിനിടയിൽ ആത്മവിശ്വാസവും നൽകുന്നു. വീഴുമ്പോൾ എഴുന്നേൽക്കാനും, തോൽക്കുമ്പോൾ വീണ്ടും ശ്രമിക്കാനും, വിജയിക്കുമ്പോൾ വിനയത്തോടെ നിൽക്കാനും പഠിപ്പിക്കുന്നു.
ഓരോ ദിവസവും ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന ഓരോ അധ്യാപകരും ഒരു പാഠപുസ്തകം മാത്രമല്ല തുറക്കുന്നത്; അനേകം കുഞ്ഞുമനസുകളുടെ വാതിലുകൾ കൂടിയാണ്.
സിസ്റ്റർ അൽഫോൻസ, ജൂലിയാന നഴ്സറി, പള്ളുരുത്തി
ഗുരു എന്ന വെളിച്ചം
വിശ്വം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈശ്വര ചൈതന്യത്തെ ഉള്ളിലാവാഹിച്ചവൻ ഗുരു. ഗുരു സാക്ഷാത് പരബ്രഹ്മം തസ്മൈ ശ്രീഗുരുവേ നമഃ എന്ന ഭാരതീയചിന്തയിൽ അഭിമാനിച്ചിരുന്നു നാം. ആർഷ ഭാരതസംസ്കൃതിയിൽ, തന്നെ ജീവനോളം തന്നെ സ്നേഹിച്ച ശിഷ്യന്റെ പെരുവിരൽ ഗുരുദക്ഷിണയായി വാങ്ങിയ ഗുരുക്കന്മാരും ഗുരുവിനെ ഉന്മൂലനം ചെയ്യുന്ന അർജുനന്മാരും ഉണ്ടായിരുന്നു. യഥാർഥഗുരു ഇന്നും ഈശ്വരനോളം തന്നെ വന്ദിക്കപ്പെടുന്നു. ആ ഗുരുവിന്റെ അനുഗ്രഹത്തിന്റെ വെളിച്ചം ശിഷ്യരുടെ ജീവിതത്തെയുടനീളം പ്രകാശപൂരിതമാക്കുന്നു. ഗുരു -ശിഷ്യ ബന്ധം ജീർണാവസ്ഥയിലാകുമ്പോൾ മനുഷ്യകുലം തന്നെ ഇരുളിലാണ്ടു പോകും.
ശുഭ സെബാസ്റ്റ്യൻ, ഹോളി ഫാമിലി എൽപി സ്കൂൾ അങ്കമാലി
അധ്യാപകൻ ശില്പി
വിദ്യാർഥിയുടെ വ്യക്തിത്വ വികസനത്തിന് അടിത്തറയിടുന്ന ശില്പിയാണ് അധ്യാപകൻ. അറിവുകൾ നൽകുന്നതിനൊപ്പം അതിനെ വിവേകത്തോടെ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വഴികാട്ടിയാണ് അധ്യാപകൻ. കേവലം അധികാരത്തോടെയുള്ള ഔദ്യോഗിക ബന്ധത്തിനപ്പുറം, പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു സൗഹൃദ കൂട്ടായ്മയായും ഇത് മാറുന്നു. ഡിജിറ്റൽ മാധ്യമങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗതയും ദൂരവും വളരെ എളുപ്പമുള്ളതാക്കി. പറയുക മാത്രമല്ല, വിദ്യാർഥികളുടെ സംശയങ്ങളെയും ചിന്തകളെയും കേൾക്കുന്ന ഉത്തമ ശ്രോതാവാകണം അധ്യാപകൻ.
സിസ്റ്റർ ലിസ സേവ്യർ എഫ്സിസി, സെന്റ് ജോസഫ് എച്ച്എസ്എസ് കിടങ്ങൂർ
അധ്യാപകർ അനുകരണീയ മാതൃകയാകണം
മാറിയ കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ വിടവുണ്ടാകുന്നതു കാലത്തിന്റെ വെല്ലുവിളിയാണ്. ഊഷ്മളമായ അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ ഇപ്പോഴുമുണ്ടെന്നതു കാണാതിരുന്നുകൂടാ. അനുകരണീയമായ മാതൃകകളാകാന്‍ കടമയുള്ളവരാണ് അധ്യാപകർ. അല്ലെങ്കില്‍ നാളെയുടെ വാഗ്ദാനങ്ങള്‍ വഴിതെറ്റിപ്പോകുന്നതിനു കാരണമായേക്കാം. മാതാപിതാക്കൾക്കൊപ്പമോ അതിലേറെയോ ഉത്തരവാദിത്തമുള്ളവരാകാൻ അധ്യാപകർക്ക് സാധിക്കേണ്ടതുണ്ട്. വാക്കുകളാല്‍ ചൊല്ലിക്കൊടുത്താലും ജീവിതത്തില്‍ കാണുന്നില്ലെങ്കില്‍ ആരും അതു വിശ്വസിക്കില്ല. തിരുത്തല്‍ തുടങ്ങേണ്ടതു തിരുത്തല്‍ ശക്തികളില്‍ നിന്നു തന്നെയാകണമെന്നു സാരം.
സിസ്റ്റർ അഖില സിഎസ്എൻ, സെന്റ് മേരീസ് യുപി സ്കൂൾ മഞ്ഞപ്ര
അറിവെന്നാൽ ഗുരു
കടന്നുവന്ന വഴിത്താരകളിൽ അല്പം പോലും മങ്ങലേൽക്കാതെ കാത്തുസൂക്ഷിച്ച അറിവിന്റെ അഗ്നിയെ, ലാളിത്യമെന്ന മുഖമുദ്രയാൽ പടർത്തിയെടുത്ത കളങ്കമില്ലാത്ത എത്രയോ അധ്യാപകമുഖങ്ങൾ നമുക്കു ചുറ്റുമുണ്ട്. സമൂഹത്തിലെ ജീർണതകൾ അധ്യാപകമേഖലയെയും സ്വാധീനിക്കുന്നുണ്ടെങ്കിലും, ധാർമിക വീഴ്ചകൾ വരുത്താതെ ഈ മഹത്തായ തൊഴിലിന്റെ പവിത്രതയ്ക്ക് മങ്ങലേൽപിക്കാത്തവർ അനേകമാണ്.
ആദ്യമായി സ്ലേറ്റിൽ അക്ഷരപ്പൂക്കളം തീർക്കുമ്പോൾ, ചേർത്തുനിർത്തി കുഞ്ഞു കൈവിരലുകളെ സ്വന്തം കൈവെള്ളയിലൊതുക്കി അക്ഷരങ്ങൾ വരച്ചുതന്ന പ്രിയപ്പെട്ട ഗുരുനാഥ... അറിവെന്നാൽ ഗുരുവാണെന്ന് അന്നേ മനസ് കോറിയിട്ടു. വർഷങ്ങൾക്കിപ്പുറം, എന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ അതേ കരുതലോടെ ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾ ആ പഴയ ഗുരുസ്മരണകൾ എന്നിൽ നിറയുന്നു.
ടിന്റു സേവ്യർ, സെന്റ് തെരേസാസ് ജിഎച്ച്എസ്എസ് എറണാകുളം
മനുഷ്യനെ നിർമിക്കുന്ന അധ്യാപനം
അറിവ് പകരുകയല്ല മനുഷ്യനെ പണിയുകയാണ് അധ്യാപനം. സാങ്കേതികവിദ്യ കുട്ടികളുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുമ്പോൾ മനുഷ്യത്വം അവരുടെ ഹൃദയങ്ങളിൽ നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്തം കൂടി അധ്യാപകനാണ്. പരീക്ഷയിലെ വിജയത്തേക്കാൾ ജീവിതത്തിലെ പരാജയങ്ങളെ നേരിടാനുള്ള കരുത്തും സഹജീവിയോടുള്ള കരുണയും അവകാശങ്ങളെക്കാൾ ഉത്തരവാദിത്തബോധവും കുട്ടികളിൽ വളർത്തേണ്ട കാലമാണിത്. ഇന്ന് ഒരു അധ്യാപകൻ ക്ലാസ് മുറിയിൽ വിതയ്ക്കുന്ന സത്യസന്ധതയുടെയും സഹാനുഭൂതിയുടെയും അച്ചടക്കത്തിന്റെയും വിത്തുകളാണു നാളെ സമൂഹത്തിന്റെ സ്വഭാവമായി വളരുന്നത്.
ജയ പോൾ, സെന്റ് ആന്റണീസ് എൽപിഎസ് നടുവട്ടം
മനുഷ്യത്വപരമാകട്ടെ വിദ്യാഭ്യാസം
വിദ്യാർഥിയുടെ കഴിവിനെ അംഗീകരിക്കുകയും, വളരാനുള്ള അവസരം നൽകുകയും, അധ്യാപകന്റെ അറിവും അനുഭവവും സ്നേഹപൂർവം പങ്കുവയ്ക്കുകയും ചെയ്യുന്നതിലാണ് യഥാർഥ ഗുരുത്വം. നല്ലതിനെ സ്വീകരിക്കുകയും തെറ്റുകളിൽനിന്ന് പഠിക്കുകയും ചെയ്യുമ്പോഴാണു വിദ്യാഭ്യാസരംഗം കൂടുതൽ മനുഷ്യത്വപരമാകുന്നത്.
ലഹരിമരുന്നിന്റെ വ്യാപനം തടയുന്നതിൽ ഏറ്റവും മുൻകൈയെടുക്കേണ്ട അധ്യാപകർ തന്നെ അതിന്റെ വിതരണക്കാരുടെ നീരാളിക്കൈകളിൽപ്പെട്ടുവെന്ന വാർത്തകളും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെ കാണുകയും, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തുകയും വേണം. അധ്യാപക- വിദ്യാർഥി ബന്ധം അധികാരത്തിന്റെ മാത്രമല്ല, അറിവിന്റെയും വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ബന്ധമാണ്. അത് കൂടുതൽ ശക്തമാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തവുമുണ്ട്.
സ്മിഷ സ്കറിയ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പൂവത്തുശേരി
അഭിമാനം അധ്യാപനം
അധ്യാപകരുടെ ചെറിയൊരു പുഞ്ചിരിക്കും സ്നേഹത്തോടെയുള്ള ഒരു വാക്കിനും ഒരു കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനാകും. അധ്യാപകർ കുട്ടികളുടെ ആദ്യ വഴികാട്ടിയും പ്രചോദനവുമാണ്. ഈ ബന്ധത്തിലെ സ്നേഹവും വിശ്വാസവുമാണ് പഠനത്തെ കൂടുതൽ ഫലപ്രദമാക്കുക. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ കുട്ടികളുടെ സമഗ്രമായ വളർച്ചയുമുണ്ടാകുന്നു. ഒരു കുട്ടിയുടെ മുഖത്തെ പുഞ്ചിരിയും കണ്ണിലെ ആത്മവിശ്വാസവും കാണാൻ കഴിയുന്നത് ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണ്. അറിവ് പകരുന്നതിനൊപ്പം നല്ലൊരു മനുഷ്യനായി വളരാൻ കുട്ടികളെ പ്രചോദിപ്പിക്കാനാകുക എന്നതാണ് അധ്യാപന ജീവിതത്തിലെ വലിയ അഭിമാനം.
ഹിൽഡ സെബാസ്റ്റ്യൻ, സെന്റ് മേരീസ് എൽപിഎസ് കാഞ്ഞൂർ
വേണം, ജനാധിപത്യപരമായ സൗഹാർദം
മഹത്തായ അധ്യാപനം ആസ്വദിച്ചു നിർവഹിക്കണം. അപ്പോഴാണു അതിനു മൂല്യമുണ്ടാവുക. അധ്യാപക -വിദ്യാർഥി ബന്ധത്തിൽ നിലനിൽക്കേണ്ടത് ജനാധിപത്യപരമായ സൗഹാർദമാണ്. അതിനുവേണ്ടി എപ്പോഴും മുൻകൈയെടുക്കേണ്ടതും അധ്യാപകർ തന്നെയാണ്. അടക്കി ഭരിക്കലും അടിച്ചമർത്തലുകളുമല്ല അധ്യാപനത്തിൽ വേണ്ടത്. ബഹുമാനം സ്വീകരിക്കുന്നതിലൂടെ കുട്ടികൾക്ക് അതു കൊടുക്കുകയും ആകാം. കുട്ടികളെ പഠിപ്പിക്കുന്നവർ അവരുടെ ഹൃദയങ്ങളിൽ വിത്തുപാകുന്നു. ആ വിത്തുകൾ ലോകത്തെ തന്നെ മാറ്റും.
സരിത ടി. കുഞ്ഞപ്പൻ, ജിഎച്ച്എസ്എസ് ചേരാനല്ലൂർ
സ്നേഹം മികച്ച ടീച്ചിംഗ് മെറ്റീരിയല്‍
അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ സാറേ, ടീച്ചറേ... എന്നു പറഞ്ഞ് ഓടിവരാനും എന്നെ പഠിപ്പിച്ച മാഷാ... എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്താനും കാലുതൊട്ടു വന്ദിക്കാനുമുള്ള സൗഭാഗ്യം ഓരോ അധ്യാപകനും അവകാശമായി ലഭിച്ചതാണെന്നു പറയാം. ദൈവമേ... ഒരു അധ്യാപകനാകാന്‍ അവസരം ലഭിച്ചതിനപ്പുറം ഈ ജീവിതത്തില്‍ എന്തു ഭാഗ്യമാണ് അവശേഷിക്കുന്നത്. വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയാല്‍ അധ്യാപകന് എത്ര നൂറ്റാണ്ടുകളിലൂടെയും തലമുറകളിലൂടെയും ഓര്‍ക്കപ്പെടും. എത്ര വലിയ അധ്യാപനതന്ത്രങ്ങളേക്കാളും ഏറ്റവും പ്രധാനപ്പെട്ട ടീച്ചിംഗ് മെറ്റീരിയല്‍ അധ്യാപകന്റെ സ്നേഹം തന്നെയാണ്. അധ്യാപനം സുകൃതം...
സിജോ ജോസഫ്, പ്രധാനധ്യാപകൻ, സെന്റ് ഫ്രാൻസിസ് എൽപിഎസ് പുതിയകാവ്
Reimagining the Classroom
Every generation brings a new way of seeing the world. Today’s classroom are flledwith Gn Z and Gen Alpha students. children who have grown up with smartphones, instant information, artificial intelligence, videos and endless possibilities at their fingertips. They are curious, expressive, creative and accustomed to learning beyond the boundaries of a textbook.
As teachers, perhaps our greatest challenge is not to change them, but to change the way we teach them. The classroom of today cannot simply be a place where a teacher speaks and students listen. It should be a place where ideas meet, questions are celebrated and learning feels alive. A lesson could begin with a question rather than an answer. The classroom of the future is not built with smart boards alone. It is built with curious minds, caring teachers and the courage to imagine education differently.
Rajani sudhir, Marymatha School Thrikkakkara
പാഠങ്ങൾക്കൊപ്പം ജീവിത പാഠവും
അധ്യാപക-വിദ്യാര്‍ഥി ബന്ധം കൂടുതല്‍ ദൃഢമാകേണ്ട കാലഘട്ടമാണിത്. അതിന് അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിക്കേണ്ടതുണ്ട്. അധ്യാപകേതര ജോലികളിലേക്ക് അധ്യാപകരെ നിയോഗിക്കുന്പോൾ, കുട്ടികള്‍ക്കൊപ്പമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്കു മതിയായ സമയം ലഭിക്കാത്ത സാഹചര്യമുണ്ട്. സ്നേഹിച്ചും ശാസിച്ചും പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തില്‍ അധ്യാപകരെ പിന്തുണയ്ക്കാന്‍ രക്ഷിതാക്കള്‍ക്കും കടമയുണ്ട്. നല്ല അധ്യാപകന് പാഠങ്ങള്‍ മാത്രമല്ല, ജീവിതവുമാണു പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം ഹൈടെക് കാമ്പസുകളാകണം. പ്രാവീണ്യമുള്ള അധ്യാപകരുടെ സേവനം പരിശീലന പരിപാടികളില്‍ ഉറപ്പാക്കണം.
സീനമോള് ജോസഫ്, ഗവ. എച്ച്എസ് എറണാകുളം
വെല്ലുവിളികളേറെ..!
വിദ്യാഭ്യാസം കച്ചവടം പോലെയും അധ്യാപകർ ജോലിക്കാർ മാത്രമായും കരുതപ്പെടുന്ന കാലഘട്ടത്തിൽ അധ്യാപക ജീവിതം വെല്ലുവിളി നിറഞ്ഞതാകുന്നു. തെറ്റുകൾ ചെയ്യുമ്പോൾ ശാസിക്കാനോ, ഗുണദോഷിക്കാനോ അധ്യാപകന് പറ്റാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി സമൂഹം തന്നെയാണ്. മക്കൾക്ക് അമിത സ്വാത്രന്ത്ര്യം നൽകുന്ന മാതാപിതാക്കൾ, തെറ്റുകളിൽ ശാസന നൽകുന്ന അധ്യാപകരെ പലപ്പോഴും പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇത് അധ്യാപകർക്ക് വിദ്യാർഥികളോടുള്ള കരുതലിന്റെ ആഴം കുറയ്ക്കുന്നു. ചുരുക്കം ചില വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമായി നല്ല ബന്ധം സൂക്ഷിക്കുന്നുവെന്നത് പ്രതീക്ഷയാണ്.
സാബു തോമസ്, സെന്റ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ
ഉള്ളറിയുന്നവരാകണം
ഉള്ളറിയുന്നവനായിരിക്കണം അധ്യാപകൻ. പുറംലോകവും പുതുക്കാഴ്ചകളും പുതുപുത്തൻ ആശയങ്ങളും മനോഹാരിതയോടെ സമ്മാനിക്കാൻ അവർക്കു കഴിയണം. അതിനൊപ്പം സ്വന്തം പെരുമാറ്റങ്ങളിലൂടെയും മാതൃകകളിലൂടെയും കുട്ടികളുടെ ഹൃദയം കീഴടക്കാനുമാകണം. യുവതലമുറയെ വിഴുങ്ങുന്ന ലഹരിയുൾപ്പടെയുള്ള ആപത്തുകളെയും ഡിജിറ്റൽ അഡിക്ഷൻ പോലുള്ള പുതിയ വെല്ലുവിളികളെയും തിരിച്ചറിയാനും അതിനെതിരെ കുട്ടികളെ ബോധവത്കരിക്കാനും കഴിയണം.
ധന്യ മനോജ്, സെന്റ് അലോഷ്യസ് ഹൈസ്കൂൾ നോർത്ത് പറവൂർ
കുട്ടികൾക്കു സുരക്ഷിത കരങ്ങളാകണം
സമൂഹത്തിൽ ഏറ്റവും വലിയ ആദരവ് ലഭിക്കുന്ന വിഭാഗമാണ് അധ്യാപക സമൂഹം. മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും ആത്മാവിനെ തൊട്ടറിഞ്ഞ് കൈത്താങ്ങായി നേരായ മാർഗത്തിലേക്ക് നയിക്കുന്ന അധ്യാപകന് ഈ കാലഘട്ടത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കുന്നോളം സ്നേഹവും കരുതലും ഒരല്പം ശാസനയും കുട്ടിക്കു നൽകി അവനെ ചേർത്തു നിർത്തുന്ന അധ്യാപകരാണ് ഭൂരിഭാഗവും. ഒരു ചെറിയ വിഭാഗമെങ്കിലും മാറി ചിന്തിക്കുന്നതിനാലായിരിക്കാം അധ്യാപക വിദ്യാർഥി ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുന്നു എന്ന ആരോപണമുയരുന്നത്.
അമ്പിളി മാത്യു, സെന്റ് ജോസഫ്സ് എച്ച്എസ് അങ്കമാലി
കരുതലോടെ സമീപിക്കാം
ഒരു കിളിക്കുഞ്ഞിനെ കൈകുമ്പിളിലെടുക്കുന്ന കരുതലോടെയാകണം വിദ്യാർഥികളെ സമീപിക്കേണ്ടത്. മുറുകെ പിടിച്ചാൽ നോവാതെയും അയഞ്ഞാൽ അകന്ന് പോകാതെയുമുള്ള കരുതൽ. മൊബൈൽ ഫോൺ ക്ലാസ് മുറികളായി മാറ്റിയ കോവിഡ് കാലത്തെ അതിജീവിച്ച കുട്ടികളിൽ ഇത് മാറ്റം സൃഷ്ടിക്കും. എല്ലാ വീടുകളും പുറമേയ്ക്ക് ശാന്തവും അകമേ ഇഷ്ടികച്ചൂള പോലെ ഉരുകുകയും ചെയ്യുന്നതിനാൽ അതിന്റെ പ്രതിഫലനം കുട്ടികളിൽ ഏത് രീതിയിലാവും മാറ്റം സൃഷ്ടിക്കുക എന്നത് അജ്ഞാതമാണ്. അതിനാൽ പരിമിതികൾക്കപ്പുറം എല്ലാ കുട്ടികളേയും ചേർത്ത് പിടിക്കുകയും, അറിവിന് അപ്പുറമുള്ള തിരിച്ചറിവ് കൂടി പകർന്ന് നൽകുകയും ചെയ്യുക. അതോടെ തലമുറകളോളം അധ്യാപനവും, അധ്യാപകനും സ്മരിക്കപ്പെടും.
ബിനിത ബാബു, സെന്റ് അലോഷ്യസ് ഹൈസ്കൂൾ നോർത്ത് പറവൂർ
ആത്മവിശ്വാസം പകരേണ്ടവർ
ഒരു കുട്ടിയുടെ കഴിവ് തിരിച്ചറിയാനും, അവന് ആത്മവിശ്വാസം നൽകാനും, അവൻ തളരുമ്പോൾ നിനക്ക് കഴിയും എന്നു പറയാനും സാധിക്കുന്നതാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ ശക്തി. അധ്യാപകരും വിദ്യാർഥികളും തമ്മിലുണ്ടായിരുന്ന സ്നേഹവും വിശ്വാസവും നല്ല ബന്ധവും എന്നും നിലനിൽക്കട്ടെ. കാലം മാറിയാലും, പഠനരീതികൾ മാറിയാലും, അധ്യാപകന്റെ സ്നേഹവും കുട്ടികളുടെ വിശ്വാസവും തമ്മിലുള്ള ആ നല്ല ബന്ധം ഒരിക്കലും മാറാതിരിക്കട്ടെ. എന്നെ മനസിലാക്കാനും എന്നിൽ വിശ്വസിക്കാനും എന്റെ അധ്യാപകനുണ്ട് എന്ന ചിന്ത ഓരോ കുട്ടിയിലും ഉണ്ടാകട്ടെ.
അനു മരിയ കുര്യൻ, സെന്റ് ജോസഫ്സ് എൽപിഎസ് നീലീശ്വരം
പാഠവും പ്രചോദനവും
കുട്ടികളിൽ തെറ്റായ സ്വാധീനങ്ങളോട് ഇല്ല എന്നു പറയാനുള്ള പാഠവും പ്രചോദനവും പകരാൻ അധ്യാപകർക്കു സാധിക്കണം. അധ്യാപകരുടെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളരും. ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണം വളർത്തണം. കൗതുകം, തെറ്റായ സൗഹൃദങ്ങൾ, സാമൂഹിക സമ്മർദങ്ങൾ എന്നിവയിലൂടെ കുട്ടികൾ ലഹരിയുടെ കെണിയിലേക്കു വീഴാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ജാഗ്രത പുലർത്തണം. കുട്ടികളുടെ സുരക്ഷിതമായ ഇന്നിനായി, ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് കൈകോർക്കാം.
ബിനിത ജയോ, പ്രിൻസിപ്പൽ, വിജ്ഞാനപീഠം പബ്ലിക് സ്കൂൾ എടനാട്
ഈശ്വരന്റെ കൈയൊപ്പ്
അധ്യാപനം ഈശ്വരന്റെ കൈയൊപ്പിനുള്ള അവസരമാണ്. ഓരോ വിദ്യാർഥികളെയും മനസിലാക്കി, സ്നേഹവും പരിഗണനയും പിന്തുണയും നൽകി അവരെ പരിപോഷിപ്പിക്കാൻ അധ്യാപകർക്കു കഴിയും. കുട്ടികളെ സമൂഹത്തിനു കുടുംബത്തിനും നന്മ വരുത്തുന്ന വ്യക്തികളാക്കുകയെന്നതാണ് അധ്യാപകരുടെ പ്രധാന ദൗത്യം. പരാജയങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളിൽ തളരാതിരിക്കാനുമുള്ള മാനസികശേഷി കുട്ടികളിൽ വളർത്താൻ അധ്യാപകർക്ക് കഴിയും. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന കുട്ടികളിൽ നല്ല വഴികാട്ടിയായി, സുഹൃത്തായി, അറിവും മൂല്യവും ഉള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് സാധിക്കും.
വിദ്യ വർഗീസ്, സ്റ്റാർ ജീസസ് ഹൈസ്കൂൾ കറുകുറ്റി
വിദ്യാഭ്യാസത്തിന്റെ പൂർണത
ഗുരുകുലത്തിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം അധ്യാപക നിർവചനത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. സൗകര്യങ്ങൾ ഒരുക്കുന്ന ഫെസിലിറ്റേറ്റർ എന്നിതിലേക്ക് അധ്യാപന നിർവചനം മാറി. അതുകൊണ്ടുതന്നെ അധ്യാപകരോടുള്ള ബഹുമാനവും ആദരവും പുതിയ തലമുറകളിൽ കുറഞ്ഞുവരുന്നു. പഠനത്തോടൊപ്പം വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തെയും സാമൂഹ്യ ജീവിതത്തെയും രൂപപ്പെടുത്താൻ സഹായിക്കുന്ന അധ്യാപകരുടെ ഒരു സമൂഹം ഇന്നും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിൽ പുരോഗമിക്കുന്നത്.
ജോബി ജോസഫ്, സെന്റ് ആഗസ്റ്റിൻസ് യുപി സ്കൂൾ തുറവൂർ
ആത്മപരിശോധനയുടെ അധ്യാപകദിനം
അറിവിനേക്കാളുമപ്പുറത്ത് ജീവിതത്തിൽ പ്രതീക്ഷകളുടെ വിശ്വാസത്തിന്റ, വിജയത്തിന്റെ, മനുഷ്യത്വത്തിന്റെ വിത്തുപാകിയ അധ്യാപകരെ ഓർക്കുന്ന ദിനമാണിന്ന്. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ഒരു കുട്ടി ആഗ്രഹിക്കുക അവനെ അറിയുന്ന, കേൾക്കുന്ന, മനസിലാക്കുന,്ന വിശ്വസിക്കുന്ന ഒരു ഗുരുവിനെയാണ്. അവന്റെ ഓരോ നിശബ്ദതയ്ക്കു പിന്നിലുമുള്ള ശബ്ദം തിരിച്ചറിയാനും മനസിലാക്കാനും ശ്രമിച്ച് അവനെ കൈപിടിച്ച് ജീവിതത്തിലേക്ക്, വിജയത്തിലേക്ക് എത്തിക്കാനാകുന്ന അധ്യാപികയാകുന്പോൾ നാം വിജയിക്കുന്നു. അറിവിന്റെ വിളക്കിനൊപ്പം ജീവിതത്തിൽ പ്രതീക്ഷയുടെ വിളക്കു തെളിക്കാനും.
സാൻമരിയ തോമസ്, സെന്റ് മേരീസ് ഹൈസ്കൂൾ ആലുവ
The Guiding Lights
In the early years, a teacher is not just an educator but a second mother, a storyteller, a friend, and a safe haven. With infinite patience,she nurtures curiosity, lays the foundation of values, language and character, and makes the classroom magical every day. Beyond alphabets and numbers, she teaches kindness, sharing, respect, and the courage to try again. Our teachers show true dedication, preparing with love long before the bell rings and adapting to new methods in a fast-changing world. There is no greater joy for a kindergarten teacher than when a former student returns years after completing education to meet her. That reunion is the moment we feel truly proud of ourselves and our students.
Julie Paul, St. Patricks Academy, Angamaly
ജനാധിപത്യപരമായ ക്ലാസ് മുറികൾ
ഭാരതീയ സംസ്കാരത്തിലെ ഗുരുശിഷ്യബന്ധം ഭയഭക്തി ബഹുമാനത്തിൽ അധിഷ്ഠിതമായിരുന്നു. ഇന്ന് അധ്യാപകൻ വിദ്യാർഥികളുടെ സുഹൃത്തും മെന്ററുമാണ്. പണ്ട് ബഹുമാനം അനുസരണമായിരുന്നെങ്കിൽ ഇന്നത് പരസ്പര ധാരണയാണ്. അധ്യാപകൻ കുട്ടിയുടെ പഠനത്തെ പോലെ തന്നെ അവന്റെ മാനസിക ശാരീരിക ആരോഗ്യ, കുടുംബം, താല്പ്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നു. അമിതമായ അടുപ്പം ചിലപ്പോൾ അച്ചടക്കമില്ലായ്മയിലേക്ക് നയിക്കാം. അതിനാൽ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ അതിർവരമ്പുകളും ആവശ്യമാണ്. സമൂഹത്തെ നന്നാക്കാൻ കഴിയുന്ന ഏറ്റവും വലിയ ശക്തിയായ അധ്യാപകർ തെറ്റായ പ്രവണതകളെ പ്രതിരോധിച്ചു, നല്ല സമൂഹനിർമിതിക്കായി പരിശ്രമിക്കണം.
സ്വപ്ന സെബാസ്റ്റ്യൻ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് കാഞ്ഞൂർ
Tags : Knowledge NattuVishasham DistrictNews