പ്രതീകാത്മക ചിത്രം
കണ്ണൂർ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ വീണ്ടും പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൽ കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുത്തിയിരിക്കുന്നത് മലയോര മേഖലയിലെ ജനങ്ങളിലും കർഷകരിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കാലങ്ങളായി മലയോര മേഖലയിൽ താമസിച്ച് കൃഷിയെ ഉപജീവനമാക്കിയ സാധാരണക്കാരുടെ ജീവിതവും അവകാശങ്ങളും പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉണ്ടാകരുത്.
ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളെ ഏകപക്ഷീയമായി പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ല. ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുന്ന പ്രദേശങ്ങളുടെ കൃത്യമായ അതിർത്തി വ്യക്തമാക്കുന്ന സുതാര്യമായ ഭൂപടവും ജനങ്ങൾക്ക് മനസിലാകുന്ന വിശദാംശങ്ങളും സർക്കാർ പ്രസിദ്ധീകരിക്കണം. ഓരോ പ്രദേശത്തെയും ജനവാസം, കൃഷി, പരമ്പരാഗത ഉപജീവനമാർഗങ്ങൾ, നിലവിലുള്ള സ്ഥാപനങ്ങൾ എന്നിവ കൃത്യമായി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ. അതോടൊപ്പം, 123 ഇഎസ്എ വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച കണക്കിലെ അടിസ്ഥാനപരമായ തെറ്റ് അടിയന്തരമായി തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കർഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും നിർമാണ സ്വാതന്ത്ര്യവും ഉപജീവനമാർഗങ്ങളും ഭാവിയിൽ അനാവശ്യമായി നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തും ഗ്രാമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം പരിഗണിച്ചും മാത്രമേ ഇഎസ്എ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാവൂ. പരിസ്ഥിതി സംരക്ഷണവും മലയോര ജനതയുടെ ജീവിതവും ഒരുപോലെ സംരക്ഷിക്കുന്ന ജനകീയവും ശാസ്ത്രീയവുമായ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഇഎസ്എ പരിധി സംബന്ധിച്ച ആശങ്കകളും വനവിസ്തൃതി സംബന്ധിച്ച കണക്കിലെ പിഴവുകളും പരിഹരിക്കുന്നതിന് അടിയന്തരമായി സർവകക്ഷി-ജനപ്രതിനിധി യോഗം വിളിച്ചുചേർക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.