ഇരിട്ടി ടൗണിൽ എത്തിയ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്ന ഉണ്ണിക്കണ്ണൻമാരും ഗോപികമാരും.
കണ്ണൂര്‍: ഭക്തി നിറവിൽ കണ്ണിന് ആനന്ദമേകി നാടെങ്ങും കണ്ണന്മാർ നിറഞ്ഞ് ശ്രീകൃഷ്ണജയന്തി ആഘോഷം. കൃഷ്ണാഷ്ടമിദിനത്തില് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും ശോഭായാത്രകളും സംഘടിപ്പിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ ശോഭായാത്ര സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്റെയും രാധയുടെയും ഗോപികമാരുടെയും ഗോപാലന്മാരുടെയും വേഷത്തിലുള്ള കുട്ടികള്‍, വിവിധ പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങള്‍, ഭഗവാന് കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, ഭജന തുടങ്ങിയവ ശോഭായാത്രയ്ക്ക് മിഴിവേകി.
കണ്ണൂര്‍ നഗരത്തിലെ ശോഭായാത്ര വിളക്കുംതറ മൈതാനത്തു നിന്നാരംഭിച്ച് തെക്കിബസാര്‍ കാഞ്ചികാമാക്ഷി അമ്മന്‍ കോവിലില്‍ സമാപിച്ചു. കണ്ണൂര്‍ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ ബാലറാം, കെ.കെ. വിനോദ് കുമാര്‍, സി. രഘുനാഥ്, എം.കെ. വിനോദ് കുമാര്‍, കെ.ജി. ബാബു, പി.വി. ഭാര്ഗവന്, ഭാഗ്യശീലന്‍ ചാലാട്, കോര്പറേഷന് കൗണ്‍സിലര്‍ പി. മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇരിട്ടി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനം ഇരിട്ടി താലൂക്കിൽ വിപുലമായി ആഘോഷിച്ചു. നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരന്ന ശോഭായാത്രകളോടെ നാടും നഗരവും അമ്പാടികളായി മാറി.
ഇരിട്ടി, കീഴൂർകുന്ന്, പുന്നാട്, മീത്തലെ പുന്നാട്, തില്ലങ്കേരി, പായം, അയ്യൻകുന്ന്, കൂട്ടുപുഴ, ഉളിക്കൽ, കേളകം, കൊട്ടിയൂർ, മണത്തണ തുടങ്ങിയ മേഖലകളിലായി 38 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. ഗോപൂജ, ഉറിയടി, ഗോപികാ നൃത്തം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഇരിട്ടിയിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് പുറപ്പെട്ട യമുന, ഗംഗ, സരസ്വതി, ഗോദാവരി, കാവേരി ശോഭായാത്രകൾ പയഞ്ചേരിമുക്ക്, കൈരാതികിരാത ക്ഷേത്രം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി കീഴൂർ ശ്രീമഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ സമാപിച്ചു.
നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നു മണിക്കൂറുകളോളം വൈകി 7.30 ഓടെയാണ് ഘോഷയാത്രകൾ ഇരിട്ടിയിൽ എത്തിച്ചേർന്നതെങ്കിലും റോഡിന് ഇരുപുറവും കെട്ടിടങ്ങളിലുമായി നിരവധി ആളുകളാണ് ശോഭയാത്ര കാണായി തടിച്ചുകൂടിയത്.
മട്ടന്നൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം മട്ടന്നൂർ താലൂക്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടത്തി. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സ്കൂൾ പരിസരത്തു നിന്നു തുടങ്ങിയ കാവേരി ശോഭായാത്രയും കല്ലേരിക്കര സ്കൂൾ പരിസരത്ത് നിന്നുള്ള ഗംഗാ ശോഭായാത്രയും വായാന്തോട് സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി മട്ടന്നൂർ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ഉണ്ണിക്കണ്ണന്മാർ, ഗോപികാ ഗോപൻമാർ, താലപ്പൊലി, ഭജന, നിശ്ചലദൃശ്യങ്ങൾ, പുരാണ വേഷങ്ങൾ, ഉറിയടി, വാദ്യമേളങ്ങൾ തുടങ്ങിയവ ശോഭായാത്രക്ക് മിഴിവേകി.
പൊറോറ യുപി സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ ശോഭായാത്ര ഏളന്നൂർ അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. കാരപേരാവൂർ കൂത്താമ്പത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങി കാര അമ്പലം പ്രദക്ഷിണം ചെയ്ത് കൂത്താമ്പേത്ത് ഭഗവതി ക്ഷേത്രപരിസരത്ത് സമാപിച്ചു.