ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗം.
ഇരിട്ടി: താലൂക്ക് ആശുപത്രിയിലെ ഒഴിവുള്ള എട്ട് ഡോക്ടർ തസ്തികകൾ നികത്താൻ മന്ത്രി തല ചർച്ചയിൽ ധാരണ. ആരോഗ്യമന്ത്രി കെ. മുരളീധരന്റേയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റേയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മാതൃശിശു വിഭാഗത്തിനായി കെട്ടിടം നിർമിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ആവശ്യമായ ഡോക്ടർമാരുടെ അഭാവം മൂലം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഗൈനക്കോളജിസ്റ്റിന്റെ രണ്ട് തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്.
മാതൃശിശു വിഭാഗത്തിനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും ഉപയോഗിക്കാതെ നശിക്കുന്ന സാഹചര്യമാണ്.
കമ്യൂണിറ്റി മെഡിക്കൽ ഓഫീസറുടെ മൂന്ന് തസ്തികകളും ഓഫ്താൽമോളജിസ്റ്റിന്റെ ഒരു തസ്തികയും നാഷണൽ റൂറൽ ഹെൽത്ത് മിഷനു കീഴിലെ ഒരു ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇവ ഉൾപ്പെടെ ആശുപത്രിയിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി യോഗത്തിൽ ഉറപ്പുനൽകി.
ചർച്ചയായി
സൂപ്പർ സ്പെഷാലിറ്റി നിർമാണം
ത്രീ സ്റ്റാർ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിന്റെ നിർമാണം ഇഴയുന്നതും യോഗത്തിൽ ചർച്ചയായി. കരാർ കാലാവധി അവസാനിക്കാൻ ആറുമാസം പോലും ശേഷിക്കാത്ത സാഹചര്യത്തിൽ നിർമാണം 27.8 ശതമാനം മാത്രമാണ് പൂർത്തിയായത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 68.72 കോടി രൂപ ചെലവിലാണ് 9094 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അത്യാധുനിക സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സ് നിർമിക്കുന്നത്.
28 മാസമാണ് നിർമാണത്തിന് അനുവദിച്ചിട്ടുള്ള കാലാവധി. നിർമാണം ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോഴും നാലിലൊന്ന് പ്രവൃത്തിപോലും പൂർത്തിയായിട്ടില്ല. അടുത്ത വർഷം ഏപ്രിലി ൽ നിർമാണ കാലാവധി അവസാനിക്കാനിരിക്കെ അതിനകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് മന്ത്രിമാർ കരാറുകാരനോട് ആവശ്യപ്പെട്ടു. നിർമാണ കാലാവധി ആറുമാസം കൂടി നീട്ടണമെന്ന കരാറുകാരന്റെ ആവശ്യം പരിഗണിച്ച യോഗം അടുത്ത വർഷം ഓഗസ്റ്റിനകം നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകി.
മന്ത്രി സണ്ണി ജോസഫിന്റെ മുൻകൈയിലാണ് യോഗം വിളിച്ചുചേർത്തത്. ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Districtnews Cabinet