തൃശൂർ: കോർപറേഷൻ അധികൃതരും കേബിൾ ഓപ്പറേറ്റർമാരും തമ്മിലുള്ള പഴയ "കത്രികപ്പോരിന്റെ' ഓർമകൾ ബാക്കിയാക്കി നഗരത്തിലെ നടപ്പാതകളിൽ വീണ്ടും കേബിൾ കെണികൾ രൂപപ്പെടുന്നു. പ്രധാന റോഡുകളിലും കാൽനടപ്പാതകളിലും അലക്ഷ്യമായി പൊട്ടിവീണും താഴ്ന്നും കിടക്കുന്ന കേബിളുകൾ യാത്രക്കാർക്കു തലവേദനയാകുകയാണ്.
വർധിക്കുന്ന അപകടസാധ്യത
പുതിയ അധ്യയനവർഷം ആരംഭിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നഗരത്തിലേക്കു കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ അപകടസാധ്യത ഇരട്ടിയായി. തിരക്കേറിയ റോഡുകളിൽ പലയിടത്തും കാൽനടപ്പാതകളിലേക്കു കേബിളുകൾ വീണുകിടക്കുന്നതു നിത്യകാഴ്ചയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇതുവഴി പോകുന്ന യാത്രക്കാർക്ക് ഇതു വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായും അലക്ഷ്യമായും വലിച്ച കേബിളുകൾ ഒതുക്കണമെന്ന നിർദേശം പാലിക്കാത്തതിനെതുടർന്ന് 2022ൽ കോർപറേഷൻ നേരിട്ടിറങ്ങി അവ മുറിച്ചുമാറ്റിയതു വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
അന്ന് എംജി റോഡ്, സ്വരാജ് റൗണ്ട്, പോസ്റ്റ് ഓഫീസ് റോഡ് തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം കോർപറേഷൻ അധികൃതർ വ്യാപകമായി കേബിളുകൾ മുറിച്ചുനീക്കുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്റർനെറ്റും ചാനൽ സംപ്രേഷണവും മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു.
ഉപയോഗശൂന്യമായ കേബിളുകൾ മാറ്റാമെന്നും നിലവിലുള്ളവ കൃത്യമായി ടാഗ് ചെയ്ത് ഉയരംകൂട്ടി കെട്ടിവയ്ക്കാമെന്നുമുള്ള കമ്പനികളുടെ ഉറപ്പിന്മേലാണ് അന്നു പ്രശ്നം താത്കാലികമായി പരിഹരിച്ചത്.
വേണം, അടിയന്തര ഇടപെടൽ
കുറച്ചനാൾ ഈ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെട്ടെങ്കിലും, ഇപ്പോൾ വീണ്ടും പഴയപടിയാകുന്ന കാഴ്ചയാണ്. പല പ്രമുഖ കമ്പനികളും തങ്ങളുടെ പുതിയ കണക്ഷനുകൾ നൽകുമ്പോൾ പഴയ കേബിളുകൾ അഴിച്ചുമാറ്റാൻ തയാറാകാത്തതാണ് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുന്നത്. നഗരസഭയുടെ കൃത്യമായ നിരീക്ഷണമില്ലായ്മ നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണവുമാകുന്നു.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കോർപറേഷൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കരാർ ലംഘിക്കുന്ന കേബിൾ കമ്പനികൾക്കെതിരേ കർശനനടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Tags : nattu vishesham Cable trap