110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ നേടിയ പാലക്കാട് വിക്ടോറിയ കോളജിലെ എസ്. ഷാഹുൽ
കുതിച്ച് സെന്റ് തോമസും
ക്രൈസ്റ്റും
കുന്നംകുളം: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റിലെ രണ്ടാംദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷവിഭാഗത്തിൽ 51 പോയിന്റുമായി തൃശൂർ സെന്റ് തോമസ് കോളജ് മുന്നേറ്റം തുടരുന്നു. 25 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ആണു രണ്ടാംസ്ഥാനത്ത്.
വനിതകളിൽ 36 പോയിന്റ് നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് ഒന്നാമത്. 31 പോയിന്റുള്ള തൃശൂർ വിമല കോളജ് രണ്ടാംസ്ഥാനത്തുണ്ട്. മീറ്റ് ഇന്നു സമാപിക്കും.
ഹർഡിൽസിൽ
റിക്കാർഡിട്ട്
എസ്.ഷാഹുൽ
കുന്നംകുളം: 110 മീറ്റർ ഹർഡിൽസിൽ 14.10 സെക്കൻഡെന്ന പുതുറിക്കാർഡ് കുറിച്ച് പാലക്കാട് വിക്ടോറിയ കോളജിലെ എസ്. ഷാഹുൽ സ്വർണമെഡൽ നേടി. മുൻ റിക്കാർഡ് ജേതാവായ റാഹീൽ സക്കീറിനെ പിന്തള്ളിയാണ് ഷാഹുൽ പുതുചരിത്രം കുറിച്ചത്. ബിഎസ്സി ഫിസിക്സ് ഒന്നാംവർഷ വിദ്യാർഥിയായ ഷാഹുൽ, പാലക്കാട് ടൗണ്‍ ഹിബ മൻസിൽ സെയ്ദ് മുഹമ്മദ്-സുനീറ ദന്പതികളുടെ മകനാണ്. പ്ലസ്ടു കാലത്ത് സംസ്ഥാന സ്കൂൾമീറ്റിൽ വെള്ളിമെഡൽ നേടിയിട്ടുണ്ട്.
പറന്നിറങ്ങി
സ്വർണത്തിലേക്ക്
കുന്നംകുളം: കാലിക്കട്ട് വാഴ്സിറ്റി മീറ്റിലെ കന്നിയങ്കത്തിൽതന്നെ സ്വർണം സ്വന്തമാക്കി പാലക്കാട് ചിറ്റൂർ ഗവ. കോളജിലെ ബി. ബിനോയ്. ഹൈജംപിൽ 2.05 മീറ്റർ മറികടന്നാണ് ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയായ ബിനോയ് ഒന്നാമനായത്.
കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി എം. ബാബു-വത്സല ദന്പതികളുടെ മകനാണ്. കൊഴിഞ്ഞാന്പാറ അത്ലറ്റിക് ക്ലബ്ബിലെ സത്യനാണ് പരിശീലകൻ.
വേദന ട്രാക്കിനു പുറത്ത്;
സ്വർണമണിഞ്ഞ് പ്രവീണും രവീണയും
കുന്നംകുളം: പരിശീലനസമയത്തു കാലിനു നേരിട്ട പരിക്കും കഠിനമായ വേദനയും വകവയ്ക്കാതെ കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിലിറങ്ങിയ പ്രവീണിനും രവീണയ്ക്കും ഇതു മധുരിക്കുന്ന സുവർണനേട്ടം.
കാത്തുകാത്തിരുന്ന മീറ്റ് വേദനയുടെ പേരിൽ ഒഴിവാക്കാനാകാതെ ഇറങ്ങിയ ഇരുവരും സ്വർണമെഡലുമായാണ് കളംവിട്ടത്. 20 കിലോമീറ്റർ നടത്തത്തിലാണ് പാലക്കാട് പരുത്തിപ്പുള്ളി സ്വദേശിയും തൃശൂർ സെന്റ് തോമസ് കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയുമായ കെ.പി. പ്രവീണ്‍ സ്വർണം നേടിയത്. കഴിഞ്ഞവർഷം റിക്കാർഡ് നേട്ടത്തോടെ സ്വർണം നേടിയ പ്രവീണ്‍ ഒരു മണിക്കൂർ 33 മിനിറ്റ് 17 സെക്കൻഡിലാണ് വിജയത്തിലേക്കു നടന്നുകയറിയത്. കല്ലിങ്കൽ വീട്ടിൽ പ്രകാശൻ-രതി ദന്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്ബി കോളജിലെ കോച്ചായ സൂരജിനു കീഴിലാണു പരിശീലനം. സ്കൂൾതലത്തിലും സ്വർണജേതാവായിരുന്നു.
പാലക്കാട് മേഴ്സി കോളജ് വിദ്യാർഥി ആർ. രവീണ 100 മീറ്റർ ഹർഡിൽസിലാണ് സുവർണതാരമായത്. കഴിഞ്ഞതവണ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും റിലേയിൽ വെള്ളിയും നേടിയ പ്രതിഭ സൗത്ത് സോണ്‍ മത്സരത്തിലും വെള്ളിമെഡൽ നേടിയിട്ടുണ്ട്. ഒലവക്കോട് രാമലയം ആലംകോട് രവി-രജനി ദന്പതികളുടെ മകളാണ്. ഒളിന്പിക് അത്ലറ്റ് ക്ലബ്ബിലെ ഹരിദാസ്, അർജുൻ ഹരിദാസ് എന്നിവരുടെ കീഴിലാണു പരിശീലനം.
കറങ്ങിത്തിരിഞ്ഞ് ഒരേറ്;
തൗഫീറയെ
തോൽപ്പിക്കാനാവില്ല മക്കളെ...
കുന്നംകുളം: ഡിസ്കസ് ത്രോയിൽ സി.പി. തൗഫീറയുടെ വിജയഗാഥയ്ക്ക് ഒരു സുവർണ അധ്യായം കൂടി. ആറാംക്ലാസിൽ സഹോദരിയുടെ പ്രകടനംകണ്ട് ആവേശംപൂണ്ട് ത്രോയിംഗ് പിറ്റിലെത്തിയ തൗഫീറയ്ക്ക് ഡിസ്കസ് ത്രോയിൽ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പരാജയമറിയാതെ മുന്നേറുന്ന താരം കുന്നംകുളത്തെ കാലിക്കട്ട് വാഴ്സിറ്റി മീറ്റിലും സ്വർണമണിഞ്ഞു കരുത്തുതെളിയിച്ചു.
തൃശൂർ വിമല കോളജിലെ മൂന്നാംവർഷ വെബ് ടെക്നോളജി വിദ്യാർഥിയായ തൗഫീറ 37.21 മീറ്റർ ദൂരത്തേക്കു ഡിസ്ക് പറത്തിയാണ് ജയം സ്വന്തമാക്കിയത്. ഈ ഇനത്തിലെ തന്റെതന്നെ 43.88 മീറ്ററെന്ന മീറ്റ് റിക്കാർഡിന് അടുത്തെങ്ങും എത്തിയില്ലെങ്കിലും തൗഫീറയ്ക്ക് ഇവിടെയും വെല്ലുവിളി ഉണ്ടായില്ല.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലം സി.പി. ഹൗസിൽ ഫുട്ബോൾതാരം കൂടിയായിരുന്ന അഷറഫിന്റെയും സുഹറയുടെയും മകളായ തൗഫീറ, എട്ടാം ക്ലാസിൽ നേടിയ വെങ്കലത്തോടെയാണ് മെഡൽ യാത്ര ആരംഭിച്ചത്. ഒന്‍പതാം ക്ലാസ് മുതൽ തൗഫീറ സ്വർണം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.
കെ.സി. ഗിരീഷിന്റെ കീഴിൽ കഴിഞ്ഞ അഞ്ചുവർഷമായി പരിശീലനം തുടരുന്ന താരം, കഴിഞ്ഞദിവസം നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ വെള്ളി നേടിയിരുന്നു.
ജീനയാണു താരം
കുന്നംകുളം: കഴിഞ്ഞമാസം പരിശീലനത്തിനിടെ തലയിടിച്ചുവീണു ബോധം നഷ്ടപ്പെട്ട് തീവ്രപരിചരണവിഭാഗത്തിലായപ്പോൾ പരിശീലകരും കോളജ് അധികൃതരും ചിന്തിച്ചിരുന്നില്ല ഈ തിരിച്ചുവരവ്. കാലിക്കട്ട് വാഴ്സിറ്റി മീറ്റിലെ വനിതാ പോൾവോൾട്ടിൽ ആശുപത്രിക്കിടക്കയിൽനിന്നു തിരിച്ചെത്തിയ ഒന്നാംവർഷ ബിഎസ്ഡബ്ല്യു വിദ്യാർഥിയായ ജീന ബേസിൽ 3.40 മീറ്റർ ഉയരം കീഴടക്കി സ്വർണമണിഞ്ഞു.
എറണാകുളം സ്വദേശിനിയായ ജീന പരിക്കേറ്റ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. പതിനഞ്ചുദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജീന വീണ്ടും ജംപിംഗ് പിറ്റിലെത്തിയത്.
സ്കൂൾകാലംമുതൽ പോൾവോൾട്ടിൽ മികവ് തെളിയിച്ച ജീന, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ താരമായിരുന്ന കാലത്തു സംസ്ഥാന-ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.
എറണാകുളം പുത്തൻകുരിശ് വെള്ളാമക്കുത്ത് പുതുപ്പാടി വീട്ടിൽ ബേസിൽ വർഗീസിന്റെയും മഞ്ജുവിന്റെയും മകളായ ജീന, ഈ വർഷം അണ്ടർ 20 വിഭാഗത്തിൽ സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വെള്ളിയും ദേശീയ ജൂണിയർ അത്ലറ്റിക്സിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.