പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചതില്‍ യുഡിഎഫ് സർക്കാരിന് നന്ദി അറിയിച്ച് കുടുംബം.
തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും മഞ്ജുഷയും മക്കളും സഹോദരൻ പ്രവീൺ ബാബുവും നേരിൽ കണ്ടത്.
സിബിഐ അന്വേഷണം സംബന്ധിച്ച് ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം നിലപാട് സംസ്ഥാന നേതൃത്വം പറയുമെന്ന് ജില്ലാ സെക്രട്ടറി
പത്തനംതിട്ട: എഡിഎം നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് പറയുമെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാ പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. പി.പി. ദിവ്യയെ കേസിൽ പ്രതിയാക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതും സിപിഎമ്മാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നൽകാനുള്ള എല്ലാ നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നുവെന്നും രാജു ഏബ്രഹാം പറഞ്ഞു.
പി.പി. ദിവ്യയെ ന്യായീകരിച്ച് സിപിഎം നേതാവ്
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ബി. ഹർഷകുമാർ. ദിവ്യയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ പെട്രോൾ പമ്പിന്റെ അനുമതിക്കു വേണ്ടി ഒരാൾ അപേക്ഷ നൽകിയത് നവീൻ ബാബു മനഃപൂർവം മാറ്റിവച്ചു. ദിവ്യ നിരന്തരം ആവശ്യപ്പെട്ടിട്ടും അനുമതി കൊടുക്കാതിരുന്ന നവീൻബാബു ഒരു സുപ്രഭാതത്തിൽ അനുമതി കൊടുത്തത് ദിവ്യ അറിഞ്ഞു. അനഭിലഷണീയമായ രീതിയിലാണ് അനുമതി കൊടുത്തതെന്ന് ദിവ്യയ്ക്ക് മനസിലായിക്കാണും.
നവീൻ ബാബുവിന്റെ യാതയയപ്പ് യോഗത്തിൽ അനുമതി ഇല്ലാതെ കടന്നു വന്ന് സംസാരിച്ചതാണ് ദിവ്യ ചെയ്ത തെറ്റ്. മാനസിക ദൗർബല്യം കൊണ്ടാകും നവീൻബാബു ആത്മഹത്യ ചെയ്തത്. അതിന് ദിവ്യയെ എങ്ങനെ കുറ്റം പറയാൻ പറ്റുമെന്ന് ഹർഷകുമാർ ചോദിച്ചു.