പ്രതീകാത്മക ചിത്രം
കോട്ടയം: സംസ്ഥാനത്തെ മഞ്ഞ റേഷന്‍ കാര്‍ഡുടമകളുടെ (അന്ത്യോദയ അന്നയോജന) അരി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം കാര്‍ഡുടമകള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ഒരുപോലെ തിരിച്ചടിയാകും. അരിവിഹിതം കുറച്ചാല്‍ സംസ്ഥാനത്ത് ഭീമമായ ഭക്ഷ്യധാന്യ നഷ്ടത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നാണു ആശങ്ക.
നിലവില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്ക് കുടുംബത്തിലെ അംഗസംഖ്യ പരിഗണിക്കാതെ 35 കിലോഗ്രാം അരിയാണ് ഓരോ മാസവും നല്‍കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ റേഷന്‍ പരിഷ്കാരം അനുസരിച്ച് ഓരോ മഞ്ഞക്കാര്ഡിലെയും അംഗസംഖ്യ പരിഗണിച്ച് ഒരംഗത്തിന് പ്രതിമാസം ഏഴു കിലോഗ്രാം എന്ന അളവില്‍ മാത്രം അരി വിതരണം ചെയ്യും. പരമാവധി ഭക്ഷ്യധാന്യം 35 കിലോഗ്രാമായി തുടരും. ഇതിനുള്ള ഭേദഗതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
പുതിയ പരിഷ്കാരം നടപ്പാക്കിയാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ അരിവരെ സംസ്ഥാനത്തിനു നഷ്ടപ്പെട്ടേക്കാം. ഇത്തരത്തില്‍ നഷ്ടം വരുന്ന അരി ജനങ്ങള്‍ പുറത്തുനിന്നു വാങ്ങേണ്ടി വരും. ഇതു കുടുംബങ്ങള്‍ക്ക് അധിക ചെലവിനൊപ്പം അരിവില വര്‍ധിക്കാനും കാരണമായേക്കും.
ജില്ലയില്‍ 34,219 മഞ്ഞ കാര്‍ഡുടമകളാണുള്ളത്. ഇവരില്‍ത്തന്നെ ചെറിയ കുടുംബങ്ങള്‍ക്കാണു പരിഷ്കാരം തിരിച്ചടിയാകുന്നത്. ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന അരിയുടെ വിഹിതം കുറയും. ഇനി മുതല്‍ യഥാക്രമം ഏഴ് കിലോ, 14 കിലോ എന്നിങ്ങനെ മാത്രമേ ധാന്യം ലഭിക്കൂ.
കുടുംബങ്ങളില്‍ അംഗങ്ങളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ വളരെക്കുറവായ ജില്ലകളിലൊന്നാണ് കോട്ടയം. ജില്ലയിലെ മഞ്ഞക്കാര്ഡുടമകളില് വലിയൊരു പങ്കും പ്രായമായ ദമ്പതിമാരോ ഒറ്റയ്ക്ക് താമസിക്കുന്നവരോ ആണ്. മലയോര മേഖലകളിലും ഗ്രാമീണമേഖലകളിലും ഒറ്റപ്പെട്ട് കഴിയുന്ന നിര്‍ധനരായ, പ്രായമായവര്‍ക്ക് ഏഴു കിലോഗ്രാം അരി ഉപയോഗിച്ച് ഒരുമാസം ജീവിക്കേണ്ടിവരുന്നതു വലിയ ബുദ്ധിമുട്ടാകും.
മഞ്ഞക്കാര്ഡിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചു അരി വിഹിതം ലഭിക്കുമ്പോള്‍ റേഷന്‍ വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകും. ഇതു വ്യാപാരികളുടെ കമ്മീഷനെ ബാധിക്കും. നിലവില്‍ റേഷന്‍ വ്യാപാരികളുടെ അടിസ്ഥാനവേതനം 21,000 രൂപയാണ്. ക്വിന്റലിന് ലഭിച്ചിരുന്ന അധിക കമ്മീഷന് 270 രൂപയാണ്. റേഷന്‍ വിഹിതത്തിന് കുറവുണ്ടായാല്‍ കമ്മീഷനും കുറയും.
അതേസമയം കാര്‍ഡിലെ അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിനു 35 കിലോഗ്രാം അരി നൽകുന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം നല്കുന്ന വിശദീകരണം.
2017ലും സമാനമായ നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. പുതിയ ഭേദഗതിയുടെ കരടുരേഖയില്‍ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി 13 വരെയാണ്.
അരിവിഹിതം വെട്ടിക്കുറയ്ക്കുന്നതു
വലിയ പ്രതിസന്ധി ഉണ്ടാക്കും
സംസ്ഥാനത്ത് 95 ലക്ഷം കുടുംബങ്ങളിൽ ആറു ലക്ഷം മഞ്ഞ കാര്‍ഡുടമകളാണുള്ളത്. എന്നാല്‍ 31 ലക്ഷം വരുന്ന വെള്ള കാര്‍ഡുകാർക്കു മാസം ലഭിക്കുന്നത് രണ്ടു മുതല്‍ ആറു കിലോഗ്രാം വരെ അരി മാത്രമാണ്. റേഷന്‍ അരിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ അരി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കും. അതിനാല്‍ വെള്ള കാര്‍ഡുകള്‍ക്ക് പ്രതിമാസം 10 കിലോഗ്രാം അരി നല്‍കണം.
മനുഷ്യരോടൊപ്പം ആട്, മാട്, പട്ടി, പൂച്ച, കോഴി, താറാവ് അടക്കമുള്ള ജന്തുവിഭാഗങ്ങളും ഉണ്ട്. ഈ ഭക്ഷ്യധാന്യത്തിന്റെ ഒരു വിഹിതം അവയ്ക്ക് നല്കുമ്പോള്, അവ തിരിച്ചുനല്‍കുന്ന മുട്ടയും പാലും ഇറച്ചിയും നമ്മള് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അരിവിഹിതം വെട്ടിക്കുറയ്ക്കുന്നതു വലിയ പ്രതിസന്ധി ഉണ്ടാക്കും.
കെ.കെ. ശിശുപാലന്, സംസ്ഥാന വൈസ് പ്രസിഡന്റ്, റേഷന്‍ ഡീലേഴ്സ് അസോ.