രാജ്യാന്തര നിലവാരത്തില്‍ നവീകരിച്ച ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം.
ചങ്ങനാശേരി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കായിക പ്രേമികള്‍ക്ക് തുറന്നുകൊടുക്കാനാവാതെ ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം. സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്നതിനായി ചങ്ങനാശേരി നഗരസഭ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് 2022 ജൂണ്‍ 14ന് എംഒയു ഒപ്പുവച്ച് കൈമാറിയിരുന്നു. സ്പോര്‍ട്സ് അഥോറിറ്റി ഓഫ് കേരളയാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം നടത്തിയത്.
മുന്‍എംഎല്‍എ ജോബ് മൈക്കിളിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഏപ്രില്‍ മധ്യത്തോടെ വകുപ്പ് മന്ത്രി അബ്ദുറബാണ് സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചത്. എന്നാല്‍ ഈ സ്റ്റേഡിയം സ്പോര്‍ട്സ് അഥോറിറ്റി ഓഫ് കേരള തിരികെ ചങ്ങനാശേരി നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. ഇതുമൂലം നഗരസഭക്ക് ഈ സ്റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു കൊടുക്കാനായിട്ടില്ല. ഫുട്ബോള്‍ കളിക്കുവാന്‍ രാജ്യാന്തര നിലവാരത്തിലുള്ള നാച്ച്വറല്‍ ടര്‍ഫും കിഴക്കുഭാഗത്തുള്ള ഗാലറിക്കു മുകളില്‍ ഒരുകോടിയോളം രൂപമുടക്കി ടെന്‍സില്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂരയും പൂര്‍ത്തിയായിട്ടുണ്ട്. നാച്ച്വറല്‍ ടെര്‍ഫ് സുരക്ഷിതത്വത്തിന് ഫെന്‍സിംഗ് നടത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയില്ലെന്ന് ആക്ഷേപം
ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ് പിച്ച്, ഡ്രെയിനേജ് സിസ്റ്റം, ടര്‍ഫിന്റെ ജലസേചനത്തിനായി പോപ്പ് അപ്പ് സ്പിംഗ്ലര്‍ സിസ്റ്റം, രാത്രിയില്‍ കളിക്കുവാന്‍ ഫ്ളഡ്ലിറ്റ് സൗകര്യം ഇവയൊക്കെ നിര്‍ദേശിച്ചിരുന്നെങ്കിലും നിര്‍മിച്ചിട്ടില്ല.
ആധുനിക രീതിയിലുള്ള ഡ്രസിംഗ് റൂമുകളും ശൗചാലയങ്ങളും നിര്‍മിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും സിംഗിള്‍ ബാത്തുറൂമുകളും മൂത്രപ്പുരയും മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. നേരത്തേ നിരവധിയാളുകള്‍ സ്റ്റേഡിയത്തില്‍ നടക്കാനെത്തിയിരുന്നു. ട്രാക്കുകള്‍ സ്ഥാപിക്കാതിരുന്നതുമൂലം നടത്തക്കാര്‍ സ്റ്റേഡിയത്തില്‍നിന്നും പുറത്താക്കപ്പെട്ടു. വൈകുന്നേരം നടക്കണമെങ്കില്‍ വെളിച്ചമില്ല. വോളിബോള്‍ കോര്‍ട്ട് പൂര്‍ണമാക്കിയിട്ടില്ല. ജിംനേഷ്യത്തിനുള്ള സാമഗ്രികൾ എത്തിയിട്ടില്ല.
സ്റ്റേഡിയം നിര്‍മാണ നടപടികള്‍
പരിശോധിച്ച് റിപ്പോര്‍ട്ടിന് ഉത്തരവിട്ടു
ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം സംബന്ധിച്ച് പരിശോധന നടത്തി പൂര്‍ണമായ റിപ്പോര്‍ട്ട് നല്കാന് മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മുനിസിപ്പല്‍ സെക്രട്ടറി, എന്‍ജിനിയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ പരിശോധന നടത്തി. എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം നടത്തിയിട്ടുണ്ടോയെന്ന് ഇവര്‍ പരിശോധിച്ചിട്ടുണ്ട്. എന്‍ജിനിയര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നാളെ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ട് സ്പോര്‍ട്സ് അഥോറിറ്റി ഓഫ് കേരളയ്ക്കും സ്പോര്‍ട്സ് മന്ത്രിക്കും കൈമാറും.
ജോമി ജോസഫ്
മുനിസിപ്പല്‍ ചെയര്മാന്, ചങ്ങനാശേരി
നിര്‍മാണം പൂര്‍ത്തിയാക്കി
സ്റ്റേഡിയം തുറന്നുകൊടുക്കണം
മുനിസിപ്പല്‍ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്നുവെന്നത് കായികതാരങ്ങള്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട പല പദ്ധതികളും സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞെങ്കിലും തുറന്നു കിട്ടിയിട്ടില്ല.
ഇത് യുവജനങ്ങളടക്കം കായിക പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.
വരുംതലമുറകളുടെ കായിക പരിശീലനത്തിന് ഉപകരിക്കുംവിധം സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നിലപാടുകള്‍ സ്വീകരിക്കണം.
സോയന്‍ തോമസ്
മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ
ഫുട്ബോള്‍ കളിക്കാരന്
Tags : Nattuvishesham Districtnews Deepikanews Municipal Stadium