കൊല്ലം: കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപിക്കുന്നു. ഈ മാസം അഞ്ചുവരെ 751 പേർക്ക് ചിക്കൻപോക്സും 78 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു. കടുത്ത ചൂടാണ് ചിക്കൻ പോക്സിന്റെ അടിസ്ഥാനം. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം മഞ്ഞപ്പിത്ത ഭീഷണിയും ഉയർത്തുന്നു.
മഞ്ഞപ്പിത്ത ബാധിത മേഖലകളിൽ മലിനജലത്തിന്റെ ഉപയോഗം കൂടുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയും കാരണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്ഐവി, കരൾ രോഗങ്ങൾ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരണം. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കോശങ്ങൾ നശിച്ച് കരളിന്റെ പ്രവർത്തനം തകരാറിലാവും.
വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. വൈറസിന്റെ ഇൻക്യുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാനുള്ള സാധ്യതയുണ്ട്.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നത്. 10 വയസിന് താഴെയുള്ള കുട്ടികളിൽ രോഗ സാധ്യത ഏറെയുണ്ട്.
ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാൽ 80- 95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 28 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ എന്നിവയുണ്ടാവാം. കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിലാവും
പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് ചിക്കൻ പോക്സിന്റെ ലക്ഷണം. കഠിനമായ ക്ഷീണവും ലക്ഷണമാണ്. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീര ഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക.