മറയൂർ: മദ്യം വിഷമാണെന്നു പഠിക്കുന്ന മറയൂർ സെന്റ് മേരീസ് യുപിസ്കൂളിലെ വിദ്യാർഥികൾക്ക് മദ്യം വിഷയവുമാണ്. പഠിക്കാൻ സ്കൂളിലെത്തുന്ന കുരുന്നുകൾ ആദ്യം ഒഴിഞ്ഞ മദ്യക്കുപ്പികൾ പെറുക്കി മാറ്റിവേണം ക്ലാസിൽ കയറാൻ. വാഹനങ്ങളിൽ പോകുന്ന കുടിയന്മാർ കുടിച്ചശേഷം മദ്യക്കുപ്പികൾ സ്കൂൾ വളപ്പിലേക്ക് വലിച്ചെറിയുന്നതാണ് കുട്ടികൾക്ക് ശാപമായി മാറിയിരിക്കുന്നത്.
ബുധനാഴ്ച മാത്രം വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്തുനിന്ന് ശേഖരിച്ചത് നൂറിലധികം മദ്യക്കുപ്പികളാണ്. ആഴ്ചതോറും ഇത്തരത്തിൽ മാലിന്യം നീക്കംചെയ്യേണ്ട ഗതികേടിലാണ് സ്കൂൾ അധികൃതരും കുട്ടികളും. സ്കൂളിലേക്കുള്ള പാതയുടെ ഇരുവശങ്ങളിലും മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്ന സ്ഥിതിയാണ്.
സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ, പാതയിൽ ദീർഘനേരം നിർത്തിയിടുന്നതിനാൽ സ്കൂൾ ബസുകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയുന്നില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. കുട്ടികളെ എത്തിക്കുന്ന ഓട്ടോറിക്ഷകൾ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾക്ക് ടൂറിസ്റ്റു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം കൃത്യസമയത്തു സ്കൂളിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
ബാലാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് സ്കൂൾ അധികൃതർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് ആരോഗ്യസ്വാമി ആരോപിച്ചു.
Tags : local nattuvishesham Marayur