കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധം.
തിരുവനന്തപുരം: ലോ കോളജുകളിലെ പരീക്ഷ മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്നാരോപിച്ച് എസ്എഫ്ഐ യും എബിവിപിയും കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തൊട്ടു പിന്നാലെ പോലീസ് നടപടിക്കെതിരേ എസ്എഫ്ഐ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കു മാർച്ച് നടത്തി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ. ഇതിനിടയിൽ പ്രവർത്തകരെ പോലീസ് ഇവിടെ നിന്നും ബലം പ്രയോഗിച്ചു നീക്കി. സമാധാനപരമായി പ്രതിഷേധിച്ച പെണ്കുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയെന്നാരോപിച്ചു എസ്എഫ്ഐ രംഗത്തെത്തി.
പിന്നാലെ പാളയം യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ നിന്നും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവമുണ്ടായി. ലോ കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കാർത്തികയുടെ കാൽ പോലീസ് ചവിട്ടി ഒടിച്ചെന്നും പ്രവർത്തകരെ അക്രമിച്ചെന്നും ആരോപിച്ചാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ പോലീസിനു നേരെ തിരിഞ്ഞത്.
ഇതിനിടയിൽ ഒരു കൂട്ടം പ്രവർത്തകർ വഴുതക്കാടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മാർച്ച് നടത്തി. വിമൻസ് കോളജിനു മുന്നിൽ വച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു. മുൻകൂട്ടി അറിയിപ്പു കിട്ടാത്തതിനാൽ ബാരിക്കേഡുകൾ സജ്ജമാക്കാൻ കഴിയാതെ വന്നതോടെ പോലീസ് വാനുകൾ റോഡിന് കുറുകെയിട്ടും കയർ കെട്ടിയുമാണ് പോലീസ് പ്രവർത്തകരെ നേരിട്ടത്. ഇവിടെ വച്ചും പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. വിഷയത്തിൽ എസ്എഫ്ഐ നേതാക്കൾ വിസിയുമായി ചർച്ചയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും വൈസ് ചാൻസലർ സമയം അനുവദിച്ചില്ല. അതേസമയം വിഷയത്തിൽ എൽഎൽബി വിദ്യാർഥികളുടെ കൂട്ടായ്മയും സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എബിവിപി പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും സംഘർഷം.
പ്രകടനമായെത്തിയ എബിവിപി പ്രവർത്തകരെ പോലീസ് സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ബാരിക്കേഡ് തീർത്ത് തടഞ്ഞു. എന്നാൽ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല.
ഇതിനിടയിൽ പ്രതിഷേധവുമായി സർവകലാശാല ഓഫീസ് വളപ്പിനുള്ളിലേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
Tags : Nattuvisesham DistrictNews DeepikaNews