കോഴിക്കോട്: സംസ്ഥാനത്ത് രാത്രി സർവീസ് നടത്തുന്ന സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകളിൽ ഓൺലൈൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി മോട്ടോര് വാഹന എൻഫോഴ്സ്മെന്റ് .വിവിധ സംസ്ഥാനങ്ങളിൽനിന്നു സ്വകാര്യ ബസ് വാടകയ്ക്കെടുത്ത് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്താണ് സംസ്ഥാനത്ത് ചില ബസുകൾ സർവീസ് നടത്തുന്നത്.
എന്നാൽ, ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾക്കു സംസ്ഥാനത്ത് നിലവിൽ നേരിട്ട് ബന്ധപ്പെടാനുള്ള ഓഫിസുകൾ ഇല്ല. മാത്രമല്ല, യാത്രയ്ക്കിടെ സർവീസിൽ പരാതി ഉണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടാനുള്ള സൗകര്യം കുറവാണ്.വാഹനം അപകടത്തിൽപ്പെടുമ്പോഴോ, ബസ് ജീവനക്കാർക്കെതിരെ പരാതി ഉണ്ടെങ്കിലോ നടപടിയെടുക്കാൻ കാലതാമസം നേരിടുന്നതായി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ ഇത്തരം സർവീസ് നടത്തിയ ബസിന് സർവീസ് നടത്താൻ രേഖകളില്ലെന്നു കണ്ടെത്തി. ഇത് ഗുരുതര സഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോഴിക്കോട്ടുനിന്ന് ഇതര സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രയിൽ ഇത്തരം ബസുകളെക്കുറിച്ച് ഒരുമാസത്തിനിടെ മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഓൺലൈൻ ടിക്കറ്റെടുത്ത് യാത്ര ചെയ്ത യുവതിയെ രാത്രി കൽപറ്റ ഇറക്കി. കോഴിക്കോട്ടേക്ക് മറ്റു യാത്രക്കാരില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട സംഭവമാണ് ഇതിലൊന്ന്.തുടർന്നു യുവതി ബസ് ജീവനക്കാരുമായി ബഹളം വച്ചതോടെ സമീപത്തുള്ളവരും പോലീസും എത്തി. പിന്നീട് യുവതിക്ക് കോഴിക്കോട് എത്താനുള്ള സൗകര്യവും പാഴ്സൽ വസ്തുക്കളും, ടിക്കറ്റിലെ ബാക്കി പണവും ബസ് ജീവനക്കാരിൽനിന്ന് ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
കഴിഞ്ഞ ആഴ്ച ചേളന്നൂർ അമ്പലത്തുകുളങ്ങര സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥൻ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു തൃശ്ശിനാപ്പള്ളി യാത്ര ചെയ്യേണ്ട ബസിന് ഓൺലൈനിൽ ടിക്കറ്റെടുത്ത് മണിക്കൂർ കാത്തുനിന്നിട്ടും ബസ് എത്തിയില്ല.
കണ്ണൂരിൽ നിന്ന് വരേണ്ട ബസ് സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നു പലവട്ടം ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബസിന് അന്നു സർവീസില്ലെന്ന് അറിയിച്ചത്. പിന്നീട് ഓട്ടോയിൽ റെയിൽവേയിൽ എത്തി യശ്വന്തപുര ട്രെയിൻ കയറി കോയമ്പത്തൂരിൽനിന്നു ബസ് മാർഗം പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോയ ബസിലായിരുന്നു ഒടുവിലത്തെ സംഭവം. മൈസൂരിനടുത്ത് ബസ് ഡ്രൈവറും സഹജീവനക്കാരനും മദ്യപിച്ച് വാഹനം ഓടിച്ചതിനെതിരെ യാത്രക്കാർ ഇടപെട്ട് ഓൺലൈൻ സ്ഥാപനത്തെ അറിയിച്ചെങ്കിലും അവർ ബസിന് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു കയ്യൊഴിഞ്ഞു.പിന്നീട് പോലീസ് ഇടപെട്ടാണ് യാത്ര പുനരാരംഭിച്ചത്
Tags : local nattuvishesham