ഘോഷയാത്രയിൽനിന്നുള്ള ദൃശ്യം.
ദൃശ്യവിരുന്നായി ഘോഷയാത്ര
തിരുവനന്തപുരം: വർണങ്ങൾ പെയ്തിറങ്ങിയ വീഥിയിൽ ആഘോഷക്കാഴ്ചയുടെ വിരുന്നൊരുക്കിയ സമാപന ഘോഷയാത്രയോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിനു പ്രൗഡഗംഭീര സമാപനം.
ഇന്നലെ വൈകുന്നേരം അഞ്ചിന് ലോക്ഭവനു സമീപത്തു നിന്നാരംഭിച്ച ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ് ചടങ്ങുകൾ.
ചലച്ചിത്ര താരം ആസിഫ് അലിയുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പാളയത്തെ വിഐപി പവലിയനിലെത്തിയ താരം അവിടെയെത്തിയ ആരാധകരുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ലോക്ഭവനിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയന്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു. നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര കാണാൻ റോഡിനിരുവശവും വൻ ജനാവലിയാണു തടിച്ചുകൂടിയത്.
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അനുഭവവേദിയെന്ന നിലയിലേക്ക് കേരള ടൂറിസം മാറുന്നതിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഘോഷയാത്രയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്കും ജെൻ സി തലമുറയ്ക്കുമുള്ള പ്രാധാന്യവും സഞ്ചാരികൾക്ക് കേരളം അനുഭവവേദ്യമാക്കുന്നതിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളും ഫ്ളോട്ടുകളിൽ പ്രതിഫലിച്ചു.
സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്റെ കരുതലും പ്രകൃതിയുടെ സംരക്ഷണവും വിളിച്ചോതിയുള്ള കേരള ടൂറിസത്തിന്റെ ഫ്ളോട്ടിന് ഘോഷയാത്രയിൽ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കേരളത്തിന്റെ പാരന്പര്യവും ശുചിത്വം എങ്ങനെയാണ് കരുതലാകുന്നതെന്നും മനോഹരമായ ദൃശ്യാവിഷ്കാരത്തിലുടെ ഫ്ളോട്ട് അവതരിപ്പിച്ചു.
പച്ചപ്പും ജൈവവൈവിധ്യവും നിറഞ്ഞ കേരളത്തിന്റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശവും ഫ്ളോട്ടിലുണ്ടായിരുന്നു. "സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്റെ കരുതലും പ്രകൃതിയുടെ സംരക്ഷണം കേരള ടൂറിസം പുതുയുഗത്തിലേക്ക്' എന്നതായിരുന്നു കേരള ടൂറിസം വകുപ്പ് ഫ്ളോട്ടിന്റെ പ്രമേയം. സ്ത്രീകൾ സമൂഹത്തിന്റെയും സന്പദ് വ്യവസ്ഥയുടെയും ടൂറിസം മേഖലയുടെയും വളർച്ചയിൽ വഹിക്കുന്ന നിർണായക പങ്ക് ഫ്ളോട്ട് ഉയർത്തിക്കാട്ടി.
കേരളത്തിന്റെ ഗ്രാമീണ ജീവിതവും പൈതൃകവും പരന്പരാഗത തൊഴിലുകളും ലോകത്തിന് പരിചയപ്പെടുത്തിയുള്ള കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർടി മിഷൻ) ഫ്ളോട്ടും കാണികളുടെ മനം കവർന്നു. ആർടി മിഷൻ അവതരിപ്പിച്ച "കം ആൻഡ് എക്സ്പീരിയൻസ് കേരളം വില്ലേജസ്' എന്ന ഫ്ളോട്ട് ആവേശത്തോടെയാണ് നഗരവീഥികളിൽ കാത്തുനിന്ന കാണികൾ സ്വീകരിച്ചത്.
കേരളീയ വാസ്തുവിദ്യയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരന്പരാഗത വീടിന്റെ മാതൃകയിലാണ് ഫ്ളോട്ട് ഒരുക്കിയത്. വീടിനുള്ളിൽ രണ്ടു പരന്പരാഗത നെയ്ത്തുകാർ തത്സമയം ജോലികൾ ചെയ്യുന്നത് അവതരിപ്പിച്ചതാണ് ഫ്ളോട്ടിനെ ഏറ്റവുമധികം ആകർഷണീയമാക്കിയത്.
ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ ഘോഷയാത്രയുടെ പൊലിമയ്ക്ക് മാറ്റുകൂട്ടി.
ചെണ്ടമേളം, പുലികളി, കഥകളി രൂപം, മാവേലി രഥം, വനിത ശിങ്കാരി മേളം, വേലകളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം, കരടികളി, ചിത്രശലഭം ഡാൻഡ്, കളരി, വനിതാ കോൽക്കളി, നാഗനൃത്തം, നെറ്റിപ്പട്ട വെഞ്ചാമര ഡാൻഡ്, കൈ കൊട്ടിക്കളി, കുരുത്തോല തെയ്യം, മയൂര നൃത്തം, പള്ളിവാൾ, കോതാമൂരിയാട്ടം തുടങ്ങി വൈവിധ്യമായ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.
കേരളത്തിന്റെ വളർച്ചയും പാരന്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയും ആവിഷ്കരിക്കുന്ന 69 ഓളം ഫ് ളോട്ടുകളും ഇൻസ്റ്റലേഷനുകളും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തു. വനം വകുപ്പിന്റെ ഫ്ളോട്ട് ഒ ന്നാംസ്ഥാനം കരസ്ഥമാക്കി.
മന്ത്രിമാരായ പി.സി. വിഷ് ണുനാഥ്, കെ. മുരളീധരൻ, സി.പി. ജോണ്, റോജി എം. ജോണ്, ബിന്ദു കൃഷ്ണ, എംഎൽഎ ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ പവലിയനുകളിൽ സമാപനഘോഷയാത്ര വീക്ഷിക്കു ന്നതിനായി എത്തിയിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations