ആലുവ/അങ്കമാലി: ആലുവ നഗരസഭാ മുൻ അധ്യക്ഷയടക്കം തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ റിബലായി മത്സരിക്കുന്ന അഞ്ചു പേരെയും മൂന്ന് പ്രാദേശിക നേതാക്കളേയും കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. അങ്കമാലിയിലും റിബലുകളായി മത്സരിക്കുന്ന രണ്ടുപേരെ പുറത്താക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇന്നലെ പത്തുപേരേയും പുറത്താക്കിയ വിവരം അറിയിച്ചത്.
ഒന്നാം വാർഡിൽ മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ലീന ജോർജ് രണ്ടാം വാർഡിൽ മത്സരിക്കുന്ന മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസി ഏബ്രഹാം, എട്ടാം വാർഡിൽ മത്സരിക്കുന്ന സാബു പരിയാരത്ത്, പതിനേഴാം വാർഡിൽ മത്സരിക്കുന്ന സനീഷ് ഫ്രാൻസിസ്, ഇരുപതാം വാർഡിൽ മത്സരിക്കുന്ന സീന ബഷീർ എന്നിവരെയും, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ബി. മുഹമ്മദ് ബഷീർ, പി.കെ. മോഹനൻ, ബൂത്ത് പ്രസിഡന്റ് എം.ആർ. ബാബു എന്നിവരെയുമാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുവർഷത്തേക്ക് പുറത്താക്കിയത്. ലിസി ഏബ്രഹാം ആലുവ നഗരസഭയുടെ 2015 - 20 കാലയളവിലെ ചെയർപേഴ്സനാണ്.
അങ്കമാലി തുറവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ റിബലായി ഒന്നാം വാർഡിൽ മത്സരിക്കുന്ന കെ.ഒ. പൗലോസിനെയും എട്ടാം വാർഡിൽ മത്സരിക്കുന്ന സജയ് ജോൺ കല്ലൂക്കാരനെയുമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
Tags : local nattuvishesham