നിലന്പൂർ: നിലന്പൂർ നഗരസഭയിൽ ഭരണസ്തംഭനമെന്ന് പ്രതിപക്ഷം. നിലന്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് ഭരണ സമിതിക്കെതിരേ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തിയത്. കഴിഞ്ഞ ആറുമാസമായി സമസ്ത മേഖലയിലും പരാജയമാണ്.
ചന്തക്കുന്ന് ബസ് സ്റ്റാൻഡിന്റെ ഡിപിആറുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിയെ മധ്യസ്ഥനാക്കിയതിലും കരാറുകാരുമായി മധ്യസ്ഥശ്രമം നടത്തിയ സെക്രട്ടറിക്ക് എതിരേയും പരാതി നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗവും സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ പി.എം. ബഷീർ പറഞ്ഞു.
ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് ആറ് മാസമായിട്ടും ഒരടി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സ്റ്റാൻഡിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന താത്കാലിക ഷെഡ് പിന്നിലേക്ക് ആക്കിയ പ്രവൃത്തി മാത്രമാണ് നടന്നത്. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്ന സമയത്താണ് നിലന്പൂർ നഗരസഭയുടെ പല ഭാഗങ്ങളിലും ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നതെന്ന് പി.എം. ബഷീർ പറഞ്ഞു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നഗരസഭയിൽ നിലവിൽ വന്ന മൂന്ന് അർബൻ സെന്ററുകളിലും മരുന്നില്ല. പട്ടരാക്കയിലെ അർബൻ ഹെൽത്ത് സെന്റർ ചക്കാലക്കുത്തിലേക്ക് മാറ്റാനുള്ള നടപടി മാത്രമാണുണ്ടായത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലതിനും അറ്റകുറ്റപ്പണി നടത്താത്തതിനാൽ കണ്ണടച്ച അവസ്ഥയിലാണ്.
വയോജനങ്ങളോട് പ്രതിബദ്ധതയില്ല. കൊളക്കണ്ടത്തെ പകൽവീട് പൂട്ടിയിരിക്കുന്നു. ഇവർക്കായി തുടങ്ങിയ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തിക്കുന്നില്ലെന്നും ബഷീർ ആരോപിച്ചു.
ദിന്നശേഷി സൗഹൃദ പാർക്കിൽ കെട്ടിടം പണിയാൻ പി.വി. അൻവർ എംഎൽഎയായിരുന്ന സമയത്ത് ഫണ്ട് അനുവദിച്ചിരുന്നു എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല.വാർത്താ സമ്മേളനത്തിൽ സിപിഎം അംഗം ഇ. അരുണ്ദാസ്, കേരളാ കോണ്ഗ്രസ്-എം അംഗം മിനി ജോണ് എന്നിവരും പങ്കെടുത്തു.