നിർമാണം പുരോഗമിക്കുന്ന വെള്ളനാടി വള്ളക്കടവ് പാലം
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. രണ്ട് ഘട്ടങ്ങളിലെ നിർമാണം ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. അവസാനഘട്ട നിർമാണവും പൂർത്തിയാകുന്നതോടെ അഞ്ചു വർഷമായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമാകും.
2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് വെള്ളനാടി വള്ളക്കടവ് പാലം തകർന്നത്. മറ്റ് പ്രദേശങ്ങളിലെ പാലങ്ങളുടെയെല്ലാം നിർമാണം പൂർത്തിയായെങ്കിലും വെള്ളനാടി വള്ളക്കടവ് പാലം മാത്രം അവഗണനയുടെ നടുവിലായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലം നിർമാണത്തിന് തുക അനുവദിക്കുകയായിരുന്നു.
നിലവിലുള്ള പാലത്തിന്റെ തൂണുകൾ നിലനിർത്തി കൊണ്ടുള്ള നിർമാണത്തിനായി 1.40 കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ തൂണുകൾ ഉൾപ്പെടെ നിലനിർത്തി ആദ്യഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ടത്തിന്റെ ഭാഗമായി പാലത്തിന്റെ പകുതി വരെയുള്ള സ്ഥലങ്ങളിൽ ഉപരിതലം വാർക്കുകയും ചെയ്തു. ശേഷിക്കുന്ന പ്രദേശത്തേക്കുള്ള പാലം നിർമാണവും മറുകരയിലെ സംരക്ഷണഭിത്തി നിർമാണവുമാണ് ഇനി പൂർത്തിയാക്കുവാനുള്ളത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്ന ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലത്തിന്റെ നിർമാണം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നാലുടൻ തുടർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Nattuvishesham District News