തിരുവനന്തപുരം: നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയറ്ററുകളിൽ ടിക്കറ്റിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതിനെതിരെശക്തമായ ഇടപെടൽ നടത്തുമെന്ന് മേയർ വി.വി രാജേഷ്.
വിഷയത്തിൽ സിനിമ കാണാനെത്തുന്നവർക്ക് വ്യാപക പരാതിയാണുളത്. വില നിശ്ചയിക്കുന്നതിൽ കോർപറേഷന് ഇടപെടൽ നടത്താൻ കഴിയില്ല. എന്നാൽ പരിമിതി ചൂണ്ടിക്കാട്ടി വെറുതെയിരിക്കാൻ തയാറല്ലെന്നും തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപറേഷന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അതിനു മുന്നോടിയായി തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണ സാധനങ്ങളുടെ അമിതവിലയ്ക്ക് പുറമേ, തിരക്കേറിയ സമയങ്ങളിൽ അപ്രതീക്ഷിതമായി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. മാൾ ഓഫ് ട്രാവൻകൂറിൽ സിനിമ കാണാൻ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത ഒരു കുടുംബത്തിന് ഏഴു ടിക്കറ്റുകൾക്കായി 6048.98 രൂപ ഈടാക്കി. ചാരിക്കിടക്കാൻ കഴിയുന്ന പ്രീമിയം സീറ്റാണെന്ന് കരുതിയാണ് അവർ ഈ തുക അടച്ചത്. എന്നാൽ തിയറ്ററിലെത്തിയപ്പോഴാണ് 250 രൂപയുടെ സാധാരണ സീറ്റാണ് ലഭിച്ചതെന്ന് മനസിലായത്. വഞ്ചിക്കപ്പെട്ട കുടുംബം തിയറ്റർ അധികൃതരെ സമീപിച്ചപ്പോൾ ഓണ്‍ലൈനിൽ ടിക്കറ്റ് വിൽക്കുന്നത് കന്പനിയാണ്, തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള ധിക്കാരപരമായ പ്രതികരണമാണ് നടത്തിയത്. സിനിമ കാണാനെത്തിയ ഒരു പ്രമുഖ നിർമാതാവിന് പോപ്പ്കോണിനായി മാത്രം 499 രൂപ നൽകേണ്ടിവന്നു. 250 രൂപയുടെ ടിക്കറ്റെടുത്ത് സിനിമ കാണുന്ന ഒരാൾക്ക് 500 രൂപയോളം ഭക്ഷണത്തിനായി ചെലവഴിക്കേണ്ടïഗതികേടാണെന്നും മേയർ പറഞ്ഞു.
തിയറ്ററുകളിലെ ടിക്കറ്റിന്റെയും ഭക്ഷണ സാധനങ്ങളുടെയും നിരക്കിൽ നേരിട്ട് ഇടപെടാൻ കോർപറേഷന് നിയമപരമായ അധികാരമില്ല. എങ്കിലും, താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾക്ക് ലൈസൻസ് നൽകുന്നത്. സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായ പാർക്കിംഗ് സൗകര്യം, കൃത്യമായ ശുചിത്വവും മാലിന്യ നിർമ്മാർജനവും, സുരക്ഷാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന ലൈസൻസുകൾ തുടങ്ങിയവ കോർപറേഷന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്റർ ഉടമകൾക്ക് പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് വേണ്ടത്. സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഭക്ഷണസാധനങ്ങളുടെ വില ക്രമീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ജനങ്ങളെയും സിനിമാപ്രേമികളെയും ചൂഷണം ചെയ്യുന്ന ഈ പ്രവണതയ്ക്കെതിരെ ചർച്ചയിലൂടെ ഒരു ധാരണയിലെത്തുകയാണ് കോർപറേഷന്റെ ലക്ഷ്യമെന്നും വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.