എടക്കര: ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ചുങ്കത്തറ കൈപ്പിനിപ്പാടത്ത് വീണ്ടും നെൽകൃഷിക്ക് തുടക്കമായി. തരിശുകിടന്നതും വാഴ കൃഷി നടത്തിയിരുന്നതുമായ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഞാറുനടീൽ മഹോത്സവം സംഘടിപ്പിച്ചു. നാടിന്റെ ഭക്ഷ്യസുരക്ഷയും കാർഷിക സംസ്കാരവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ചുങ്കത്തറ കൃഷിഭവന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഞാറുനടീൽ ഉദ്ഘാടനം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗം റീന ഹരിദാസ് നിർവഹിച്ചു.
കൃഷി വകുപ്പ്, ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, കുടുംബശ്രീ സംഘകൃഷി എന്നിവയുടെ ഏകോപനത്തോടെയാണ് നെൽകൃഷിക്ക് വീണ്ടും തുടക്കമായത്.
പ്രദേശവാസിയായ ഗംഗാധരന്റെ ഭാര്യ രാധമ്മയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം കർഷകനായ ശിവദാസൻ മണിപ്പറന്പൻ പാട്ടത്തിനെടുത്താണ് കൃഷിക്കായി ഒരുക്കിയത്.
ചടങ്ങിൽ കൃഷി ഓഫീസർ കെ. സുബൈർ ബാബു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി. മിനി, കൃഷി അസിസ്റ്റന്റുമാരായ റഫീന, സജീർ, രാജേഷ്, കുടുംബശ്രീ അഗ്രി സിആർപി മഞ്ജു എന്നിവർ പ്രസംഗിച്ചു. മുതിർന്ന കർഷകർ, പഞ്ചായത്ത് മുൻ അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Kaippinippadam. Nattuvishesham Districtnews Deepikanews