വണ്ടൂർ: ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വണ്ടൂർ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി വൈദ്യുത ബോർഡ്. ദിവസങ്ങൾ പിന്നിട്ടിട്ടും തർക്കം പരിഹരിക്കാത്തതിനാൽ വിദ്യാഭ്യാസ ഓഫിസിന്റെ പ്രവർത്തനം താളംതെറ്റുന്നു.
കുടിശികയുള്ള 3024 രൂപ അടയ്ക്കാത്തതിനെ തുടർന്നാണ് കെഎസ്ഇബി വണ്ടൂരിലെ വിദ്യാഭ്യാസ ഓഫിസിന്റെ വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ, സ്മാർട്ട് മീറ്റർ സംവിധാനം ആയതിനാൽ മറ്റു സർക്കാർ ഓഫിസുകൾക്കെന്ന പോലെ, വിദ്യാഭ്യാസ കാര്യാലയത്തിനും ബില്ലടയ്ക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർ പറയുന്നത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഓഫിസുകളിൽ സ്മാർട്ട് മീറ്റർ വന്നതിനുശേഷം ബിൽ തുക അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും വണ്ടൂരിലും അതു ബാധകമാണെന്ന് പലതവണ സൂചിപ്പിച്ചിട്ടും പരിഹരിക്കാൻ കഐസ്ഇബി ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് വണ്ടൂർ വിദ്യാഭ്യാസ കാര്യാലയത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചത്. എന്നാൽ, തുടർന്നുള്ള മാസങ്ങളിലും ബിൽ വന്നു. ഇതുവരെ ജീവനക്കാർ കൈയിൽ നിന്നെടുത്തു തുക അടച്ചു. ഈ മാസവും ബിൽ വന്നപ്പോൾ കെഎസ്ഇബിയുടെ ശ്രദ്ധയിൽപ്പെടുത്തി ഇനി ഉദ്യോഗസ്ഥർ അടയ്ക്കില്ലെന്നു അറിയിച്ചു. തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്.
31 സർക്കാർ സ്കൂളുകളുടെയും 20 എയ്ഡഡ് സ്കൂളുകളുടെയും 14 അണ് എയ്ഡഡ് സ്കൂളുകളുടെയും ഫയലുകൾ പരിശോധിക്കേണ്ടതുൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കേണ്ടത് വണ്ടൂരിലെ വിദ്യാഭ്യാസ ഓഫിസിലാണ്. വൈദ്യുതി മുടങ്ങിയതോടെ ഓണ്‍ലൈനായി ചെയ്യേണ്ട പലകാര്യങ്ങളും മുടങ്ങിയിരിക്കുകയാണ്.
എന്നാൽ ഇവിടെ സോളാർ സ്ഥാപിച്ചത് മൂലം സ്മാർട്ട് മീറ്റർ കണ്സ്യൂമർക്കുള്ള ഇളവ് അനുവദിക്കാൻ ആകില്ലെന്നും ഇത് സർക്കാർ നിർദേശത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വണ്ടൂർ കെഎസ്ഇബി അസി. എൻജിനിയർ ശ്രീനിവാസൻ പറഞ്ഞു. കുടിശിക നിലനിൽക്കുന്പോൾ നിർവാഹം ഇല്ലാത്തതു മൂലമാണ് ഫ്യൂസൂരേണ്ടി വന്നതെന്നും സോളാർ കണ്‍സ്യൂമർ എന്ന നിലക്ക് സ്മാർട്ട് മീറ്റർ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരല്ലെന്ന് പലതവണ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.