ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ പൂച്ചെടിക്ക് ഓട്ടോ ഡ്രൈവർ വെള്ളം ഒഴിക്കുന്നു.
തത്തമംഗലം: മേട്ടുപ്പാളയം മുക്കവല ആധുനിക ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു ചുറ്റും നഗരസഭ വിവിധയിനം പൂച്ചെടികൾ വെച്ചത് ശ്രദ്ധേയമായി. ദിവസേന നൂറുകണക്കിനാളുകൾ ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ എത്താറുണ്ട്. നഗരസഭ ആരംഭിച്ച പൂന്തോട്ടം സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് സംരക്ഷിച്ചുവരുന്നത്. ഓട്ടോ ഡ്രൈവർമാരായ എസ്. സുരേഷ്, എൽ. രാമചന്ദ്രൻ, വി. ആറുമുഖൻ, ആർ. സുന്ദരൻകുട്ടി, പി. മൂർത്തി എന്നിവരാണ് ഊഴമിട്ട് പൂച്ചട്ടികളിൽ വെള്ളമൊഴിച്ച് പരിപാലിക്കുന്നത്.
റോഡരികിൽ മേയുന്ന നാൽക്കാലികളെ സമീപത്തെത്താതെ ഓടിക്കുന്നതും ഡ്രൈവർമാർ തന്നെയാണ്. രണ്ടുമാസം മുന്പാണ് ബസ് സ്റ്റോപ്പിൽ പൂച്ചെടികൾ വെച്ചത്. 25 ലക്ഷം ചെലവിൽ മുൻമന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ആധുനിക രീതിയിൽ ജില്ലയിൽ ആദ്യത്തെ കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്. മഴപെയ്യുമ്പോൾ മേൽക്കൂര ഭാഗത്തു നിന്നും താഴേക്ക് വെള്ളം ഒഴുകാറില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. മഴസമയത്ത് മേൽക്കൂരയുടെ മധ്യഭാഗത്ത് കൂടി താഴേക്ക് ഇറക്കിയ പൈപ്പ് വഴി ഭൂമിക്കടിയിലുടെ അഴുക്ക് ചാലിലേക്ക് വെള്ളം എത്തിക്കുന്ന രീതിയിലാണ് മേട്ടുപ്പാളയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണഘടന.