മൂന്നാര്‍: ഹോസ്റ്റലിൽനിന്ന് സ്കൂളിലേക്കു പോയ സ്കൂൾ വിദ്യാര്‍ഥിനികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ച രണ്ടു പേര് പോലീസ് പിടിയിൽ. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിട്ടില്ല. സുരേഷ് (22) ആണ് മറ്റൊരാള്‍. ഇരുവരും തമിഴ്നാട് ദിണ്ഡുക്കല് സ്വദേശികളാണ്. മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടൈക്കനാലില്വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തി എത്താത്ത പതിനേഴുകാരനെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടികളുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൂന്നാറില്‍ എത്തിയ ശേഷ മാട്ടുപ്പെട്ടി റോഡിലുള്ള ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു. ഹോസ്റ്റലില്‍നിന്നു സ്കൂളിലേക്കു പോകുന്നതിനിടെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രതികള്‍ അവരെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ രണ്ടു ദിവസത്തോളം താമസിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
തുടര്‍ച്ചയായി രണ്ടു ദിവസം പെണ്‍കുട്ടികള്‍ ക്ലാസില്‍ എത്താതിരുന്നതോടെ സംശയം തോന്നിയ അധ്യാപകര്‍ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നാര്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുട്ടികളെ എത്തിച്ചതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.