ഇടച്ചിറത്തോടിനു സമീപം എത്തിച്ച ഇരുമ്പു ചങ്ങാടം.
കാക്കനാട്: കടമ്പ്രയാറിന്റെ നവീകരണത്തിനെന്ന പേരിൽ ഒന്നര പതിറ്റാണ്ടിനുള്ളിൽ ജലസേചേന വകുപ്പ് ചെലവഴിച്ചത് പത്തു കോടിയിലേറെ രൂപ. കോഴിച്ചിറ ബണ്ടു മുതൽ മനക്കക്കടവ് വരെ 11 കിലോമീറ്റർ ദൂരത്തിൽ ചെളി മൂടിയും ആഫ്രിക്കൻ പോളപ്പായൽ നിറഞ്ഞും ഒഴുക്കു നിലച്ച കടമ്പ്രയാറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ബെന്നി ബഹനാൻ തൃക്കാക്കര എംഎൽഎ ആയിരിക്കെ, മുൻകൈയെടുത്ത് നടപ്പാക്കിയ 5.7 കോടി രൂപയുടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു.
പുഴയുടെ ആഴം കൂട്ടാനായി എത്തിച്ച ജല വിഭവവകുപ്പിന്റെ മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് ചിത്രപ്പുഴയ്ക്ക് സമീപം കോഴിച്ചാൽ ബണ്ടു മുതൽ ആരംഭിച്ച ചെളി നീക്കം മണ്ണുമാന്തി കപ്പലിന് ബ്രഹ്മപുരം പാലത്തിനടിയിലൂടെ പോകാൻ കഴിയാത്തതിനാൽ പിന്നീട് നിർത്തിവച്ചു.
കോഴിച്ചാൽ ബണ്ടു മുതൽ കടമ്പ്രയാറിൽ നിന്ന് കോരിയെടുത്ത പായലും ചെളിയും ഇരുകരകളിലേക്കും നിക്ഷേപിച്ചതും മഴക്കാലത്ത് ഇതേ ചെളിയും പായലും കടമ്പ്രയാറിലേക്ക് തിരികെയെത്താൻ കാരണമാകുകയും ചെയ്തു. പായൽ നീക്കത്തിന്റെ മറവിൽ പിന്നീടും കരാർ നൽകിയെങ്കിലും അതും പ്രയോജനപ്പെട്ടില്ലെന്ന് തദ്ദേശ വാസികൾ പറയുന്നു.
കടമ്പ്രയാറിന്റെ കൈവഴിയായ ഇടച്ചിറ തോട്ടിലെ ചെളിയും പായലും നീക്കം ചെയ്യാൻ ഇരുമ്പുചങ്ങാടമെത്തിച്ചവർ അതിനുമുകളിൽ ഒരു ജെസിബി സ്ഥാപിച്ച കരാറുകാരൻ ആഴ്ചകളോളം അത് പ്രവർത്തിപ്പിക്കാതെ പണം കൈപ്പറ്റിയെന്നും പറയുന്നു. ചെളി നീക്കാനെത്തിച്ച ജെസിബി തിരികെ കൊണ്ടുപോയെങ്കിലും ഒരു പ്രയോജനവുമില്ലാതെ ഇരുമ്പു ചങ്ങാടം ഇപ്പോഴും അവിടെ തന്നെയുണ്ട്.
2015ൽ കടമ്പ്രയാർ ടൂറിസം പദ്ധതിയെന്ന പേരിൽ കിഴക്കമ്പലം മനക്കക്കടവിൽ പെഡൽ ബോട്ടിംഗും ഭക്ഷണശാലകളും വാക്കിംഗ് വേയും ഉണ്ടാക്കിയെങ്കിലും ടൂറിസം പ്രമോഷൻ കൗൺസിലിന്റഎ അനാസ്ഥയിൽ പദ്ധതി പാതിവഴിയിൽ നിലച്ചു. എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന ഷേക്ക് പരീത് മുൻകൈ എടുത്ത് കൊണ്ടുവന്ന ടൂറിസം പദ്ധതിയാണ് അന്ന് നിലച്ചത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള അഴുകിയ ജൈവമാലിന്യങ്ങളും സ്ലറിയും ഒഴുകിയെത്തുന്നത് പതിവായതും വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളിലെ സെപ്റ്റേജ് മാലിന്യ കുഴലുകൾ മണ്ണിനടിയിലൂടെ കടമ്പ്രയാറിലേക്ക് തുറന്നു വിടുന്നതും കടമ്പ്രയാറിനെ വിഷലിപ്തമാക്കുന്നു.