കാലവർഷത്തെ തുടർന്നു തീരത്ത് നിരത്തിയിട്ടിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും.
കൊല്ലം: ജില്ലയിലെ തീരദേശങ്ങള്‍ വറുതിയുടെ നാളുകളിലേക്ക്. കാലവര്‍ഷം കടന്നെത്തിയപ്പോള്‍ മഴയേയും കനത്ത കാറ്റിനെയും തുടര്‍ന്നു മത്സ്യത്തൊഴിലാളികൾ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം 10ന് അര്‍ധരാത്രി മുതല്‍ തുടങ്ങുന്നതോടെ തീരദേശം ദുരിതത്തിലാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം.
തെരഞ്ഞെടുപ്പിനു മുന്നോടിയായി നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാല്‍ ബോട്ടുടമകളും അനുബന്ധതൊഴിലാളികളും അടക്കമുള്ള മേഖല പ്രതിസന്ധിയിലായിരുന്നു.
അതിനു പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒരാഴ്ചയായി നാട്ടുകാരായ ബോട്ട് തൊഴിലാളികളും കടലില്‍ പോകുന്നില്ല.
ഈ സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം നീങ്ങുന്നതുവരെ അനുബന്ധ തൊഴിലാളികളുടെയും ബോട്ടിലെ തദ്ദേശീയ തൊഴിലാളികളുടെയും കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കും.
നിരോധനകാലത്ത് വള്ളങ്ങള്‍ക്കു കടലില്‍ പോകുന്നതിനു സൗകര്യമുണ്ടെങ്കിലും കടലില്‍ മീന്‍ ലഭ്യത വളരെ കുറവായതിനാല്‍ വള്ളങ്ങളും കടലില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്.
അതിനിടെ നിരോധനത്തിനുള്ള ഒരുക്കം തുടങ്ങി. തങ്കശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഈ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് മൂന്ന് പട്രോളിംഗ് ബോട്ടുകള്‍ക്കു വാടകയ്ക്ക് എടുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സീ റസ്ക്യൂ ഗാര്ഡുകളുടെയടക്കം സേവനവും ഉണ്ടാകും.
അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ എട്ട് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. നിലവില്‍ നാല് ലൈഫ് ഗാര്‍ഡുമാരുമുണ്ട്. ഇവരെ വിവിധ ഹാര്‍ബറുകളിലായി നിയോഗിക്കും.
ഇതര സംസ്ഥാനത്തു നിന്നും ജില്ലകളില്‍ നിന്നുമുള്ള യാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടിയും ഊര്‍ജിതമാണ്. ആഴക്കടല്‍ മീന്‍പിടിത്തം നടത്തുന്ന ബോട്ടുകള്‍ പത്തിന് നീണ്ടകരപ്പാലത്തിനു കിഴക്കുഭാഗത്തായി നിര്‍ത്തിയിട്ടശേഷം അര്‍ധരാത്രി 12ന് പാലത്തിന്റെ സ്പാനുകള്‍ ചങ്ങലയിട്ട് പൂട്ടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക. ഇതിനു മുന്നോടിയായി കരയിലും കടലിലും ബോധവത്കരണത്തിനു മൈക്ക് പ്രചാരണം നടത്തും.
Tags : Local News Nattuvishesham Kollam