ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ആദ്യ ദിനമായ ഇന്നലെ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ
അല്‍ഫോന്‍സാ തിരുനാളിനു കൊടിയേറി
ഭരണങ്ങാനം: വിശുദ്ധിയുടെ പരിമളം പരത്തുന്ന ഭരണങ്ങാനത്ത് ഇനി ആത്മീയതയുടെ ആഘോഷദിനങ്ങള്‍. ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് തീര്‍ഥാടന കേന്ദ്രത്തില്‍ കൊടിയേറി. ബിഷപ് എമരിറ്റിസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ഡോ.അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, വൈസ് റെക്ടര്‍മാര്‍, സ്പിരിച്ചല്‍ ഡയറക്ടേഴ്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തിരുനാള്‍ ദിനങ്ങളില്‍ വിവിധ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 28നാണ് പ്രധാന തിരുനാള്‍. ഇന്നു മുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും.
27 ന് വൈകുന്നേരം ദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം നടക്കും. 28ന് രാവിലെ ഏഴിന് നേര്‍ച്ച അപ്പം വെഞ്ചരിപ്പ് .10.30 ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12.30ന് പ്രദക്ഷിണം. തിരുനാള്‍ ദിനങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി ഏഴുവരെ ദേവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിക്കും. 24 മണിക്കൂറും കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കാനും അവസരമുണ്ട്.
തിരുനാളിന്റെ ഒന്നാം ദിനമായ ഇന്നലെ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി. ഫാ. ജോസഫ് പൊയ്യാനിയില്‍, ഫാ.ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, ഫാ.ഡോ. ഷീന്‍ പാലയ്ക്കത്തടത്തില്‍, ഫാ. ബാബു കാക്കാനിയില്‍ എസ്വിഡി, ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. തോമസ് മണ്ണൂര്‍, ഫാ.ഡോ. വിനസെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, ഫാ. സ്കറിയ മേനാംപറമ്പില്‍ എന്നിവര്‍ വിവിധ സമയങ്ങളിൽ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികത്വം വഹിച്ചു.
വൈകുന്നേരം നടന്ന ജപമാല തിരിപ്രദക്ഷിണം ഫാ. മാത്യു മുതുപ്ലാക്കല്‍ നയിച്ചു. അല്ഫോന്സിയന് ശിശുദിനമായി ആഘോഷിച്ച ഇന്നലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുര്‍ബാനയും ആശീര്‍വാദവും നടത്തി.
ഇന്ന് അല്ഫോന്സിയന് ബാലദിനം
അൽഫോൻസാ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നു അൽഫോൻസിയൻ ബാലദിനമായി ആചരിക്കും. പുലര്‍ച്ചെ 5.30, രാവിലെ 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, 3.30, വൈകുന്നേരം അഞ്ച്, 6.15, രാത്രി ഏഴ് സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. ആറിന് ജപമാല പ്രദക്ഷിണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തും.
അല്‍ഫോന്‍സാമ്മയുടെ കബറിടം സ്വര്‍ഗത്തിന്റെ അംശം:
മാര്‍ കല്ലറങ്ങാട്ട്
ഭരണങ്ങാനം: സ്വര്‍ഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യകബറിടമാണ് വിശുദ്ധ അല്ഫോന്സാമ്മയുടേതെന്നും എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഈ കബറിടമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയേറ്റിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മലമുകളില്‍ പണിത പട്ടണമായും പീഠത്തില്‍ കത്തിച്ചുവച്ച വിളക്കായും വിശുദ്ധ അല്‍ഫോന്‍സാ നാനാ ജാതി മതസ്ഥരുടെ ഹൃദയങ്ങളില്‍ വസിക്കുന്നു. ശരിയായ താക്കോല്‍ കണ്ടുപിടിച്ച് ശരിയായ വാതില്‍ തുറന്നു നമുക്ക് വഴികാട്ടുന്നു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും നിറകുടമായ പുണ്യകുടീരം കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നമ്മുടെ ഇടയില്‍ നിലകൊള്ളുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
Tags : Nattuvishesham District News