തൃശൂർ: മഴയും വെയിലും മാറിമറിയുന്ന പ്രതികൂല കാലാവസ്ഥയ്ക്കിടെ ജില്ലയിൽ പകർച്ചവ്യാധി വ്യാപനം വർധിക്കുന്നു. കൊതുകുകടിയിലൂടെ പടരുന്ന ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പും പൊതുജനങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒന്പതു ദിവസത്തെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 243 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ 93 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
ഡെങ്കി ഭീതിയിൽ കോർപറേഷൻ
ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10, 16 തീയതികളിലാണ് ജില്ലയിൽ കൂടുതൽപേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് (30 പേർ വീതം). കൂടുതൽ പേർക്ക് ഡെങ്കി സ്ഥിരീകരിച്ചത് 11നും (18 പേർ) 14 നും (19 പേർ) ആണ്. കോർപറേഷൻ പരിധിയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലുള്ളത്. ഇവിടെ മാത്രം ഇതുവരെ 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പനിബാധിതർ 7400 കടന്നു
ഡെങ്കിപ്പനിയുടെ ഭീഷണിക്കൊപ്പം ജില്ലയിലെ ആകെ പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഒന്പതു ദിവസത്തിനിടെ 7,487 പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ കഴിഞ്ഞ 14നാണ് പനിബാധിതരുടെ എണ്ണം കൊടുമുടി കയറിയത്. അന്നുമാത്രം 1,048 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. രോഗബാധിതരിൽ 62 പേരെ മാത്രമേ നിലവിൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുള്ളൂ എന്നതു മാത്രമാണ് ഏക ആശ്വാസം.
എലിപ്പനിയും മലേറിയയും തിരിച്ചെത്തി
ഡെങ്കിപ്പനിക്കു പുറമേ മറ്റു പകർച്ചവ്യാധികളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ 61 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ മൂന്നു പേർ ചികിത്സ തേടിയതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് നിർദേശമുണ്ട്. കൊടകര, അവണൂർ, കൊരട്ടി, കാട്ടകാമ്പാൽ എന്നീ പ്രദേശങ്ങളിലാണ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ജാഗ്രത പ്രധാനം
ഇടവിട്ട് പെയ്യുന്ന മഴയും തുടർന്നുണ്ടാകുന്ന വെയിലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. വീട്ടുപറമ്പുകളിലോ, ചിരട്ടകളിലോ, ടെറസിലോ, ചെടിച്ചട്ടികളിലോ അല്പം വെള്ളംപോലും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പനിയോടൊപ്പം കടുത്ത തലവേദന, പേശി വേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി ഡോക്ടറെ കാണണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന നിർദേശം നൽകി.