ക്രഷർ ഉത്പന്നങ്ങളുടെ വില വർധനയ്ക്കെതിരേ ജില്ലാ ഗുഡ്സ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ പത്തനംതിട്ട കളക്ടറ
പത്തനംതിട്ട: ജില്ലയിൽ ക്വാറി ഉത്പന്നങ്ങളുടെ വില യാതൊരു മാനദണ്ഡവും ഇല്ലാതെ വർധിപ്പിച്ചതോടെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ. ജില്ലാ കളക്ടറുടെ നിർദേശം മുഖവിലയ്ക്കെടുക്കാതെയാണ് വർധന. ഒരു കുട്ട എം-സാൻഡിന് 75 രൂപ ഉണ്ടായിരുന്നത് 85 രൂപ വരെയാക്കി. മെറ്റലിന് 65 രൂപ ഉണ്ടായിരുന്നത് 70 രൂപയാക്കി ഒരു ലോഡ് കരിങ്കല്ല് 7500 രൂപയായിരുന്നത് 9500 രൂപയായും വർധിപ്പിച്ചിരിക്കുകയാണ്.
വില വർധനയെത്തുടർന്ന് പലയിടത്തും ലോഡ് എടുക്കാൻ ലോറികൾ മടിക്കുകയാണ്. നിർമാണ സൈറ്റുകളിൽ ഇവ എത്തുന്പോഴേക്കും ചെലവ് വർധിക്കും. ഇന്ധനവില വർധനയുടെ പേരിൽ ലോഡ് വാഹനങ്ങൾ കഴിഞ്ഞയിടെ തങ്ങളുടെ നിരക്ക് വർധിപ്പിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി ക്വാറി ഉടമകളും വില വർധിപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. വില വർധന ചോദ്യം ചെയ്ത ടിപ്പർ ഡ്രൈവറെ കഴിഞ്ഞദിവസം നെടുമണ്ണിലെ ഒരു ക്രഷർ ഉടമ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.
നിർമാണമേഖലയിൽ കടുത്ത പ്രതിസന്ധി
വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയിലുണ്ടായ വർധനയും കാരണം നിർമാണമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള പ്രവൃത്തികൾക്ക് നിർമാണ അനുമതി ലഭ്യമായ ഘട്ടത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. തൊഴിലാളി ക്ഷാമം നേരിട്ടു തുടങ്ങിയിട്ടു നാളുകളായി. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്വന്തം നാടുകളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികളിൽ 60 ശതമാനവും മടങ്ങിവന്നിട്ടില്ല. ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാണ്.
ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകൾ കേന്ദ്രീകരിച്ചു തുടങ്ങിയതിനു പിന്നാലെ നാടുവിട്ടവരുമുണ്ട്. കേരളത്തിലേക്ക് മടങ്ങിവന്ന തൊഴിലാളികൾ കൂട്ടമായി കൂലി വർധന ആവശ്യപ്പെട്ടതും കരാറുകാരെ കുഴയ്ക്കുകയാണ്. ജനുവരിക്കുശേഷം രണ്ടുതവണ കൂലി വർധിപ്പിച്ചു നൽകിയിട്ടുണ്ടെന്ന് കരാറുകാർ പറയുന്നു.
ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വലയുകയാണ് കരാറുകാരിൽ നല്ലൊരു പങ്കും. ഇതിനിടെയാണ് ക്വാറികളിൽ വില വർധിപ്പിച്ചത്. കന്പി ഉൾപ്പെടെയുള്ളവയുടെ വിലയും വർധിപ്പിച്ചു.
വിലവർധനയ്ക്കെതിരേ സമരം
പത്തനംതിട്ട: ക്വാറി ഉത്പന്നങ്ങളുടെ വർധിപ്പിച്ച വില പിൻവലിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
സലീം പെരുനാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. അംജിത്ത് അടൂർ, പി.എം. റെജിമോൻ , സജി കെ. സൈമൺ, ആർ. പുഷ്കരൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മനോജ് ഡേവിഡ് കോശി, നിഖിൽ ചെറിയാൻ, സജി മണിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
കോ-ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി
പത്തനംതിട്ട: ക്രഷർ ഉത്പന്നങ്ങളുടെ വില വർധനയ്ക്കെതിരേ ജില്ലാ ഗുഡ്സ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
പാറ, ക്രഷർ ഉത്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കുക, ജൂൺ 20ന് കളക്ടറുടെ സാന്നിധ്യത്തിൽ വിലവർധനയ്ക്കെതിരേ എടുത്ത തീരുമാനം നടപ്പാക്കുക, പാറ മുതലാളിമാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ചരക്ക് വാഹനങ്ങൾക്ക് അന്യായ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി. സജി അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കൺവീനർ എം. വി. സഞ്ജു, സുലൈമാൻ റാവുത്തർ, അയൂബ് കുമ്മണ്ണൂർ, അനൂപ് ആൽഫ ജോൺ ചക്കിട്ടയിൽ, ഹരികുമാർ പൂതങ്കര,രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.