ആറ് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിൽ
കൊല്ലം: പുറത്തുനിന്നു നോക്കിയാൽ അതിമനോഹരമായ കെട്ടിടം. എന്നാൽ അകത്തുകയറിയാൽ ഇത്രയും ശോചനീയാവസ്ഥ വെറെ കാണില്ല. പേരും പെരുമയുണ്ടെങ്കിലും വീട്ടിൽ തീ പുകഞ്ഞിട്ടു കാലങ്ങളായി എന്നു പറയുന്നതുപോലെയാണ് കൊല്ലം ജില്ലാ ആശുപത്രിയുടെ അവസ്ഥ. പരിപാലിക്കപ്പെട്ടാൽ ഇത്രയും ജനത്തിന് ഉപകാരപ്രദമായമറ്റൊരു സ്ഥാപനം ജില്ലയിൽ കാണില്ല. എന്നാൽ ജോലി ചെയ്യാൻ പോലും സാധിക്കാതെ ഡോക്ടർമാരും നഴ്സുമാരും ആശ്രയിക്കാൻ സാധിക്കാതെ രോഗികളും സന്ദർശകരും ഒരുപോലെ വാഴുന്ന സ്ഥലമാണിത്.
ശരിക്കും പറഞ്ഞാൽ കൊല്ലം ജില്ലാശുപത്രി കെട്ടിടം വെന്റിലേറ്ററിലാണ്. ഏതുനിമിഷവും തകർന്നുവീഴാൻ പാകത്തിലുള്ള കെട്ടിടങ്ങളാണ് ആശുപത്രിയുടെ സന്പാദ്യം. രോഗികൾക്കും സന്ദർശകർക്കും മരണഭീതി ജനിപ്പിക്കുന്ന കെട്ടിടങ്ങളാണ് ഇവിടെ നിൽക്കുന്നത്. കൊല്ലത്തെ നമ്പര്‍ വണ്‍ ആരോഗ്യകേന്ദ്രമെന്ന് മേനിപറയുന്ന കൊല്ലം ജില്ലാ ആശുപത്രിയുടെ കെട്ടിടമാണ് മാസങ്ങളായി ജീര്‍ണിച്ച അവസ്ഥയില്‍ തുടരുന്നത്. എപ്പോ വേണമെങ്കിലും തലയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴാം. പൊതുജനങ്ങള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രധാന കെട്ടിടം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
അവസ്ഥ ശോചനീയം
ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. പലയിടത്തും കെട്ടിടത്തിന്റെ സീലിങ്ങുകള്‍ ഇളകിവീഴാറായി. ആറ് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ അവസ്ഥ തീര്‍ത്തും ശോചനീയം. കെട്ടിടത്തിന്റെ വശങ്ങള് പൂര്‍ണമായി തകര്‍ന്നു. ഇവയുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പൂര്‍ണമായി തെളിഞ്ഞിട്ടുണ്ട്. രണ്ടാംനിലയിലെ സ്ത്രീകളുടെ ശുചിമുറികളിലെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിയിരിക്കുകയാണ്. ഇവ ഏതു സമയവും നിലംപൊത്താം. അങ്ങനെയുണ്ടായാല്‍ ജീവാപായവും ഉറപ്പാണ്. കോട്ടയം മെഡിക്കല്‍കോളജിലെ സംഭവം അധികാരികള്‍ മറന്നിരിക്കുകയാണെന്നും ആശുപത്രിയെക്കുറിച്ച് തിരിഞ്ഞുനോക്കുന്ന കാര്യത്തില്‍ തീര്‍ത്തും അനാസ്ഥയിലാണ് അവരെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ഭീതിയിലാണ് രോഗികള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.
മുകളിലെ നിലയിലാണ് വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്തായാണ് ദിവസേന ആയിരങ്ങള്‍ എത്തുന്ന ഒപി. ദിനംപ്രതി അയ്യായിരം പേരെത്തുന്ന ആശുപത്രിയാണിത്. സര്‍ക്കാരോ ജില്ലാ പഞ്ചായത്തോ ഗൗനിക്കാറില്ലെന്നാണ് ആക്ഷേപം. ചില ഭാഗങ്ങളിലെ ഭിത്തികള്‍ പൂര്‍ണമായി ദ്രവിച്ച് ജീര്‍ണിച്ച അവസ്ഥയിലാണ്.
മഴ പെയ്താൽ ഓപ്പറേഷൻ തീയേറ്റർ നനയും
പഴയ കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഈര്‍പ്പമുള്ള ഭിത്തിയോട് ചേര്‍ന്ന് കാട്ടുചെടികള്‍ വളര്‍ന്നു. താഴത്തെ നിലകളിലാണ് മിക്ക ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള ഓപ്പറേഷന് തിയേറ്റര്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ഈ നാലുനില കെട്ടിടത്തിലാണ് ഗൈനക്കോളജി, കുട്ടികളുടെ വാര്‍ഡ്, ഐസിയു എന്നിവ. ബി ആന്‍ഡ് സി കെട്ടിടത്തിന്റെയും ശുചിമുറിയുടെയും ഭാഗങ്ങളിലെ തൂണുകള്‍ പൊട്ടിപ്പൊളിഞ്ഞു.
മിക്ക ശുചിമുറികളും പരിസരവും വൃത്തിഹീനവുമാണ്. ഇവിടെ എത്തുന്നതില്‍ പ്രായമായവരാണ് അധികവും. മഴക്കാലമായതോടെ ആശുപത്രിയുടെ മുന്നില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള കാരണമാകുകയാണ്.
Tags : Local News Nattuvishesham Kollam