കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് ധാരണയായി. ഒമ്പത് സീറ്റുകളില്‍ വീതം സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും മത്സരിക്കും. നാല് ഡിവിഷന് സിപിഐക്കും ഒരു സീറ്റില്‍ പൊതുസ്വതന്ത്രനും ജനവിധി തേടും. അയര്‍ക്കുന്നം ഡിവിഷനില്‍ പൊതുസ്വതന്ത്രയായി ജിലു ജോണിനെ മത്സരിപ്പിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ്-എം, സിപിഎം പാര്‍ട്ടി താത്പര്യത്തിലാണ് ഇത്തരത്തില്‍ ധാരണ.
സിപിഎമ്മില്‍നിന്ന് കെ. രാജേഷ് (മുണ്ടക്കയം), ഡി. സുരേഷ് കുമാര്‍ (പൊന്‍കുന്നം) എന്നിവരെ നിശ്ചയിച്ചപ്പോള്‍ തൃക്കൊടിത്താനത്ത് നിലവിലെ അംഗം മഞ്ജു സുജിത്ത് ജനറല്‍ സീറ്റില്‍ ജനവിധിതേടും. കുമരകം, തലയാഴം, പുതുപ്പള്ളി, പാമ്പാടി, വെള്ളൂര്‍, കുറിച്ചി ഡിവിഷനുകളും സിപിഎമ്മിനാണ്.
ഭരണങ്ങാനം, കുറവിലങ്ങാട്, അതിരമ്പുഴ, കടുത്തുരുത്തി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തലനാട്, കിടങ്ങൂര്‍ ഡിവിഷനുകളിൽ കേരള കോണ്‍ഗ്രസ്-എമ്മും വാകത്താനം, വൈക്കം, കങ്ങഴ, എരുമേലി ഡിവിഷനുകളിൽ സിപിഐയും മത്സരിക്കും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ധാരണയായത്.
സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ്-എമ്മില്‍ തലനാട്-അമ്മിണി തോമസ്, പൂഞ്ഞാര്‍-മിനി സാവിയോ, കുറവിലങ്ങാട്-പി.സി. കുര്യന്, ഉഴവൂര്‍-ഷിബി മത്തായി, അതിരമ്പുഴ-ജിം അലക്സ് എന്നിവര്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ സാജന് കുന്നത്ത്, ജോളി മടുക്കക്കുഴി, ഷാജി പാമ്പൂരി, ആന്റണി മാര്ട്ടിന് തുടങ്ങിയവരാണു പരിഗണനയിലുള്ളത്. അഭിപ്രായ ഏകീകരണം ഉണ്ടാകാതെ വന്നാല്‍ ജോര്‍ജ്കുട്ടി ആഗസ്തി സ്ഥാനാര്‍ഥിയാകാം. ജില്ലാ നേതൃചര്ച്ചയ്ക്കുശേഷം ഇന്നു പ്രഖ്യാപനമുണ്ടാകും.
അണിയറയില്‍ കൂറുമാറ്റ ചര്‍ച്ചകള്‍
കോട്ടയം: ആഗ്രഹിച്ച സീറ്റ് കിട്ടാതെവന്നാല്‍ ചേരി മാറാനും പാര്‍ട്ടി മാറാനും മടിയില്ലാതെ അണിയറയില്‍ ഒരു നിര നേതാക്കള്‍. നേതാവ് പാര്‍ട്ടി മാറുമ്പോള്‍ അഞ്ഞൂറും ആയിരവും അനുയായികളും കൂടെ പോന്നു എന്ന പത്രക്കുറിപ്പ് ഇറക്കാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല. ഉദ്ദേശിച്ച സീറ്റ് കിട്ടാതെവന്നതോടെ പാര്‍ട്ടി വിടാന്‍ ജില്ലയില്‍ കച്ചകെട്ടിയ സ്ഥാനമോഹികള്‍ ഒന്നോ ഒന്‍പതോ അല്ല.
ജില്ലയിലെ ഒരു നേതാവ് സിപിഎമ്മിന്റെ കൊടി പിടിച്ച് അടുത്തയാഴ്ച പുറത്തുവരും. ഏതാനും ചെറുകിട നേതാക്കളെ റാഞ്ചാന്‍ ബിജെപി വല വിരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്തില്‍ വരെ സീറ്റിനായി മറുകണ്ടം ചാടാനൊരുങ്ങിയിരിക്കുന്നവര് പലരാണ്. സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് എതിര് ചേരിയിലെത്തി നാലു ജില്ലാ നേതാക്കളാണ് രഹസ്യ ചര്‍ച്ച നടത്തിവരുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് വര്‍ഷം പരമാവധി അഞ്ചു ലക്ഷം രൂപയേ പദ്ധതി വിഹിതം ഫണ്ട് ലഭിക്കുകയുള്ളു. തനതു വരുമാനമില്ലാത്തതിനാല്‍ ബ്ലോക്ക് മെംബര്‍ക്ക് കാര്യമായ വികസനമൊന്നും കാഴ്ചവയ്ക്കാനാവില്ല. കാലാവധി കഴിയുമ്പോള്‍ കഴിവുകെട്ടവരെന്ന പേരുദോഷവും ബാക്കി.
ബ്ലോക്കില്‍ മത്സരിക്കാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയോളം ചെലവു വരുംതാനും. അതിനാല്‍ ബ്ലോക്ക് ഡിവിഷനുകളിലേക്ക് സ്ഥാനമോഹികളുടെ വലിയ ഇടിയില്ല. നല്ല നികുതി, വാടക വരുമാനമുള്ള ഗ്രാമപഞ്ചായത്തുകളില്‍ കൗണ്‍സിലറാകാന്‍ താല്പര്യപ്പെടുന്നവര് പലരാണ്. മാത്രവുമല്ല രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരികയുമില്ല.
അനുകൂല വാര്‍ഡുകളില്‍ അര ലക്ഷം രൂപ പോലും സാമ്പത്തിക ചെലവ് വരില്ല. ജില്ലാ പഞ്ചായത്തിന് കോടികളുടെ സര്‍ക്കാര്‍ വിഹിതമുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ അവിടേക്കാണ് നോട്ടമിടുന്നത്. കോടികളുടെ നികുതി, വാടക വരുമാനമുള്ള മുനിസിപ്പാലിറ്റികളില്‍ മെംബറായാല്‍ ചിലര്‍ക്കെങ്കിലും കൊയ്ത്താണ്. മൂന്നും നാലും തവണയായി തുടരെ കൗണ്‍സിലറായി നേട്ടമുണ്ടാക്കുന്നവരുമുണ്ട്.