പാലാ: സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയിൽ അദ്ഭുതങ്ങൾ തീർക്കുന്ന കൈകൾ കൊണ്ട് കാൻവാസിൽ വർണവസന്തം രചിക്കുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയായ ഡോ. എം.കെ. സരീഷ്കുമാർ. ശസ്ത്രക്രിയാ ടേബിളിൽ അതീവ ശ്രദ്ധയും ഏകാഗ്രതയും പുലർത്തുന്ന അദ്ദേഹത്തിന്റെ വിരലുകൾ, ഒഴിവുസമയങ്ങളിൽ കാൻവാസിൽ നിറങ്ങൾ ചാലിക്കുമ്പോൾ അത് കാവ്യാത്മകമായ ഒരു സൃഷ്ടിയായി മാറുന്നു. കലയും വൈദ്യശാസ്ത്രവും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നുണ്ടെന്നാണ് ഡോ. സരീഷ്കുമാറിന്റെ അഭിപ്രായം.
മനുഷ്യന്റെ തലച്ചോറിനെക്കുറിച്ചുള്ള അറിവ് ഒരു ശാസ്ത്രമാണെങ്കിൽ, അതിനുള്ളിൽ നടക്കുന്ന കാൽപനിക ചിന്തകളെ കലയിലൂടെ ആവാഹിക്കുന്നത് ഒരു ധ്യാനമാണെന്ന് അദ്ദേഹം പറയുന്നു. നാഡീവ്യവസ്ഥയുടെ സങ്കീർണതകളെയും സൗന്ദര്യത്തെയും അത്യപൂർവമായ ഉൾക്കാഴ്ചയോടെയാണ് അദ്ദേഹം തന്റെ ചില ചിത്രങ്ങളിൽ പകർത്തിയിരിക്കുന്നത്. ഒരു ന്യൂറോസർജൻ എന്ന നിലയിൽ അനേകം ശസ്ത്രക്രിയകൾക്കുശേഷം, കാൻവാസിലെ ഈ വർണക്കൂട്ട് മനസിന് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത ശാന്തതയും നവോന്മേഷവുമാണെന്നും അദ്ദേഹം പറയുന്നു.
ജലച്ചായത്തിലും അക്രിലിക്കിലുമായി ഇരുന്നൂറിലധികം ചിത്രങ്ങൾ ഇതിനകം ഡോക്ടർ വരച്ചുകഴിഞ്ഞു. പ്രകൃതിയുടെ നിഷ്കളങ്കമായ സൗന്ദര്യത്തെയും പ്രശാന്തതയെയും വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ രചനകൾ, പലരുടെയും വീടുകൾക്ക് ഇന്ന് അലങ്കാരമാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യവും പ്രകൃതിയുടെ ചടുല ഭാവങ്ങളും ലളിതമായ വരകളിലൂടെ അദ്ദേഹം പകർത്തുന്നു. ന്യൂറോസർജറിയിൽ ആവശ്യമായ സൂക്ഷ്മത എങ്ങനെയാണ് തന്റെ പെയിന്റിംഗുകളിലെ സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം കൊണ്ടുവരുന്നത് എന്നത് അദ്ഭുതകരമാണ്. ഈ സർഗാത്മകയാത്രയിൽ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഡോക്ടർക്കുണ്ട്.
രോഗികൾക്ക് പുതിയൊരു ജീവിതം നൽകുന്നതിനൊപ്പം, കലാസൃഷ്ടികളിലൂടെ ആസ്വാദകരുടെ മനസിൽ സന്തോഷത്തിന്റെ നിറങ്ങൾകൂടി അദ്ദേഹം നിറയ്ക്കുന്നു. ശാസ്ത്രവും കലയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്ന ഡോ. സരീഷ് കുമാർ തിരക്കേറിയ ഇന്നത്തെ ലോകത്ത് പ്രഫഷനും ഹോബിയും എങ്ങനെ സമർഥമായി കൊണ്ടുപോകാം എന്നതിന് നേർസാക്ഷ്യമാണ്.
മനസിലെ ആശയങ്ങൾ കാൻവാസിൽ പകർത്തുന്നതുപോലെ നൂതന ശസ്ത്രക്രിയകളിലും ഡോ. സരീഷ്കുമാർ പലതവണ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തലച്ചോറിനു ഗുരുതര രോഗം ബാധിച്ച യുവതിയെ പാട്ടുപാടിച്ചുകൊണ്ട് എവേക്ക് ക്രനിയോട്ടമി എന്ന വിജയകരമായ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ പൂർത്തിയാക്കിയതും ഡോ. സരീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു.
Tags : Nattuvishesham Districte News