കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന കൊരട്ടിയിൽ വീണ്ടും ഡ്രെയിനേജ് സ്ലാബ് തകർന്നത് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. തൃശൂർ ഭാഗത്തേക്കു പോകുന്ന ദിശയിൽ റെയിൽവേ മേല്പാലം ഇറങ്ങി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഇന്നലെ സ്ലാബുകൾ ഇടിഞ്ഞുവീണത്. മൂന്ന് ഇരുചക്ര വാഹനങ്ങൾ ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നിർമാണ കമ്പനിയുടെ മേൽനോട്ട ജീവനക്കാർ സമയോചിതമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സമരവുമായി രംഗത്തെത്തി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും നിർമാണ കമ്പനിയുടെ മാനേജറുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
തുടർച്ചയായി സ്ലാബുകൾ തകരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുംവരെ നിർമാണ പ്രവർത്തികൾ അനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു.
സംഭവമറിഞ്ഞ് കൊരട്ടി എസ്ഐ സി.പി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചതിനെ തുടർന്ന് തഹസിൽദാർ ശ്രീജയും ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്തും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്ലാബ് തകർന്നതും പ്രതിഷേധം ശക്തമായതും മൂലം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ നീണ്ടനിര പെരുമ്പി വരെ എത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുമെന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സർവീസ് റോഡുകൾ കുഴികളാൽ യാത്രാദുരിതം സൃഷ്ടിക്കുകയാണെന്നും ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ നിർമാണം ഇഴയുകയാണെന്നും ലീല സുബ്രഹ്മണ്യൻ കുറ്റപ്പെടുത്തി.
ആദ്യം തകർന്ന സ്ലാബ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും, സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ ഉന്നതതലത്തിൽ അറിയിക്കാമെന്നും തഹസിൽദാറും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുനൽകി. എന്നാൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും തുടർച്ചയായുള്ള സ്ലാബ് തകർച്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധം അസാനിപ്പിക്കുകയും തകർന്ന സ്ലാബ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ പുനരാരംഭിക്കുകയും ചെയ്തത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേൾക്കുന്നതിനും പരിഹരിക്കുന്നതിനായി നാഷണൽ ഹൈവേ അഥോറിറ്റി, കരാർ കമ്പനി, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി വെളിയത്ത് ആവശ്യപ്പെട്ടു.
Tags : Nattuvishesham Districte News