കയ്പമംഗലം: മതിലകം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനംനൽകി. തീരദേശ വില്ലേജായ കൂളിമുട്ടവും കനോലി കനാലിന്റെ അരികിലുള്ള പാപ്പിനിവട്ടം വില്ലേജുംചേർന്ന മതിലകം ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം വളരെ അപൂർവംസ്ഥലങ്ങളിലേ ലഭിക്കുന്നുള്ളൂ. കനോലി കനാലിന്റെയും കടലോരത്തമുള്ളവർ, ഉപ്പുവെള്ളം ആയതുകൊണ്ട് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ കുറേമാസങ്ങളായി വാട്ടർ അഥോറിറ്റിയുടെ പൈപ്പിൽനിന്നു വെള്ളം ലഭിക്കുന്നില്ല. ഒറ്റപ്പെട്ട ചില ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതുതന്നെ ചുരുങ്ങിയ സമയത്തുമാത്രം. അതുപോലും ഇപ്പോൾ ലഭിക്കാത്തതുകൊണ്ട് വെള്ളത്തിനായി ജനങ്ങൾ ഓട്ടത്തിലാണ്. പഞ്ചായത്ത് ടാങ്കിലാക്കി കൊണ്ടുക്കൊടുക്കുന്ന വെള്ളമാണ് ഏക ആശ്രയം. കഴിഞ്ഞ മൂന്നുമാസംകൊണ്ട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ 174 ടാങ്കർ ശുദ്ധജലം നൽകി. സ്വകാര്യ വ്യക്തികൾ കച്ചവട താത്പര്യാർഥം വെള്ളം വിതരണംചെയ്യുന്നുണ്ടെങ്കിലും അതിന് തീവിലയായതിനാൽ സാധാരണക്കാർക്ക് വാങ്ങാൻ ആവുന്നില്ല. പല കുടുംബങ്ങളും മറ്റു പഞ്ചായത്തുകളിലെ ബന്ധുവീട്ടുകളിലേക്ക് താമസംമാറ്റിയിരിക്കുകയാണ്. കുടിക്കാനോ, കുളിക്കാനോ, ഭക്ഷണം പാകംചെയ്യാനോ, വെള്ളം ലഭിക്കാതെ ഒരു ഗ്രാമമൊന്നാകെ ദുരിതമനുഭവിക്കുകയാണ്.
മതിലകത്തുള്ള വാട്ടർ അഥോറിറ്റിയെ സമീപിക്കുമ്പോൾ കൃത്യമായ മറുപടിയോ, പരിഹാരമോ ഉണ്ടാകുന്നില്ല. പലപ്പോഴും ഫോൺ എടുക്കാത്ത പ്രശ്നവുമുണ്ട്. കാലപ്പഴക്കംവന്ന പല പൈപ്പുകളും മാറ്റിയിട്ടും ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയുമാണ്.
കെടുകാര്യസ്ഥതയും അനാസ്ഥയുംമൂലം മതിലകത്തെ വാട്ടർ അഥോറിറ്റി ഓഫീസ് ജനങ്ങൾക്ക് ഉപകാരപ്രദമാവുന്നില്ലെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു പരിഹരിക്കാൻ നിർദേശങ്ങൾ നൽകണമെന്നും മതിലകം ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് സുമതി സുന്ദരൻ ജില്ലാ കളക്ടറോട് അഭ്യർഥിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്ഥിരംസമിതി അധ്യക്ഷരായ എം.എ. ബിനേഷ്, പി.പി. പ്രസീത, ഹസീന റഷീദ് എന്നിവരും പ്രസിഡന്റിനൊപ്പം നിവേദനംനൽകാനുണ്ടായി.
Tags : Drinking water Nattuvishesham District News