പ്രതീകാത്മക ചിത്രം
പേരാവൂർ: പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം. ഇതുവരെ കുടിവെള്ള വിതരണ തടസം പരിഹരിക്കാൻ അധികൃതർ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുടിവെള്ള വിതരണം പൂർണമായും നിലച്ചതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ-ഇതര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ കടുത്ത പ്രതിസന്ധിയിലായി.
വെള്ളം ലഭിക്കാതായതോടെ ടൗണിലെ പൊതു ശൗചാലയങ്ങളും ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ടൗണിലെത്തുന്ന പതിനായിരക്കണക്കിന് പൊതുജനങ്ങളും ഇതോടെ ദുരിതത്തിലായി. പൊതു കിണറിന്റെ പുനർനിർമാണം നടക്കുന്നതിനാൽ അവിടെനിന്നും വെള്ളം ശേഖരിക്കാൻ കഴിയാത്തത് ഹോട്ടലുകളെയും കൂൾബാറുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചെവിടിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നു ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ടൗണിലേക്ക് ജലം എത്താത്തതിന്റെ കാരണം കണ്ടെത്താൻ ആഴ്ചകൾ കഴിഞ്ഞിട്ടും ജലവിഭവ വകുപ്പിന് സാധിച്ചിട്ടില്ല. മഴക്കാലമായതിനാൽ പൈപ്പിലെ ലീക്ക് എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് വാട്ടർ അഥോറിറ്റിയുടെ വിശദീകരണം.
ജലവിതരണം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പുപറയാൻ അധികൃതർ തയാറാകുന്നില്ല. കൂത്തുപറമ്പ് സെക്ഷൻ ഓഫീസിൽ നിലവിൽ അസിസ്റ്റന്റ് എൻജിനിയർ ഇല്ലാത്തതിനാൽ കീഴല്ലൂർ സെക്ഷൻ എഇ ക്കാണ് നിലവിൽ ചുമതല. വെള്ളം ലഭിക്കുന്നില്ലെങ്കിലും ഉപഭോക്താക്കൾ പ്രതിമാസ മിനിമം ചാർജായ 320 രൂപ അടയ്ക്കേണ്ടതുണ്ട്.
ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് മാർച്ചും പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകി.