സംഘം ഭാരവാഹികൾ റബർബോർഡ് ചെയർമാന് നിവേദനം നൽകുന്നു.
വടക്കഞ്ചേരി: ഉത്പാദന ചെലവ് ഏറെ ഉയർന്നു നിൽക്കുന്നതിനാൽ റബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയർത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എളവമ്പാടം മാതൃകാ റബർ ഉത്പാദക സംഘം ഭാരവാഹികൾ റബർബോർഡ് ചെയർമാൻ ഹരിക്ക് നിവേദനം നൽകി. നിലവിൽ റബറിന്റെ താങ്ങുവില 250 രൂപയാണ്. റബർവില അതിലും കുറഞ്ഞാൽ കർഷകനുണ്ടാകുന്ന നഷ്ടം റബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്കീംവഴി സർക്കാർ നൽകുന്നുണ്ട്.
എന്നാൽ ടാപ്പിംഗ് കൂലി, രാസവളം എന്നിവയിലെ വർധനവ്, തോട്ടങ്ങളുടെ ഭീമമായ പരിചരണ ചെലവ് തുടങ്ങിയവ കണക്കിലെടുത്താൽ നിലവിലെ വില നന്നേ അപര്യാപ്തമാണ്. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്ര ഗവൺമെന്റ് 50 രൂപകൂടി നൽകി താങ്ങുവില 300 രൂപയാക്കി ഉയർത്താൻ റബർ ബോർഡ് ഇടപെടണം. 2023 -24 വർഷം റെയിൻ ഗാർഡിംഗിന് ഹെക്ടറിന് 5,000 രൂപയും സ്പ്രേയിംഗിന് 7,500 രൂപയും ധനസഹായം ബോർഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും 4,000 രൂപ വീതം മാത്രമാണ് നൽകിയത്.
ഇതിനെതിരേ എട്ട് ആർപിഎസുകൾ ഹൈക്കോടതിയിൽ പരാതി ബോധിപ്പിച്ചതിനെ തുടർന്ന് ബാക്കി തുക തിരിച്ചു നൽകാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ ആനുകൂല്യം എല്ലാ റബർഉത്പാദക സംഘത്തിലെ കർഷകർക്കും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
സംഘം പ്രസിഡന്റ് പി.വി. ബാബു, ഡയറക്ടർ ഡെന്നി തെങ്ങുംപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് റബർകർഷകർ ചെയർമാനു നിവേദനം നൽകിയത്.