പ്രതീകാത്മക ചിത്രം
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച വേദിക്കരികിലെ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തിയ സംഭവത്തില്‍ തുടര്‍ നടപടികളും അന്വേഷവുമായി പോലീസ്. ജീപ്പില്‍ ഉണ്ടായിരുന്ന കരിമണ്ണൂര്‍ എസ്ഐ എന്‍.എസ്. റോയിയും സിപിഒയും മദ്യപിച്ചിട്ടുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് സംഭവം വിവാദമായത്. തൊടുപുഴ സിഐ സിജോ വര്‍ഗീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചപ്പോഴാണ് ഒഴിഞ്ഞ മദ്യക്കുപ്പിയും ചീട്ടും പുകയില ഉത്പന്നവും വാഹനത്തില്‍നിന്ന് കണ്ടെടുത്തത്. സ്ഥലത്തുവച്ചുതന്നെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഇരുവരും മദ്യപിച്ചതായി കണ്ടെത്താനായില്ല.
ഇവരുടെ രക്ത സാംപിള്‍ കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇത് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ പോലീസിനോട് ഡിവൈഎസ്പി പി.എം. ബൈജു വിശദീകരണം തേടിയിട്ടുണ്ട്.
അതേ സമയം ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്ന എസ്ഐയുടെയും പോലീസിന്റെയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കരിമണ്ണൂര്‍ എസ്ഐയുടെ പരാതിയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിരുന്നു. സിപിഎം പ്രവര്‍ത്തകരായ ലിനു ജോസ്, ശരത്, ഷിംനാസ്, ടോണി, മജീദ്, സനൂപ്, അല്‍ത്താഫ്, അക്ബര്‍ അലി എന്നിവര്‍ ഉള്‍പ്പെടെയാണ് കേസ് എടുത്തിരിക്കുന്നത്.