പ്രതീകാത്മക ചിത്രം
റാന്നി: ഇഎസ്എ പരിധി വനഭൂമിയിൽ മാത്രമാക്കണമെന്ന് റാന്നിയിൽ ചേർന്ന കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. ജനവാസ മേഖലയെക്കൂടി ഉൾപ്പെടുത്തി ഇഎസ്എ പ്രഖ്യാപനം വന്നതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് യോഗം വിലയിരുത്തി.
ഇപ്പോൾ തന്നെ വന്യമൃഗങ്ങളുടെ ശല്യം കാരണം ജനങ്ങൾ ചെറുകിട കൃഷി ഉപേക്ഷിച്ചു പകരം തേക്ക് അടക്കം മറ്റു മരങ്ങൾ വച്ചു പിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പട്ടയ പ്രശ്നം ഉള്ള ഭൂമിയിൽ അത് കിട്ടും എന്ന വിശ്വാസത്തിൽ ആയിരുന്നു ജനങ്ങൾ. എന്നാൽ, കരട് വിജ്ഞാപനം വന്നതോടെ പട്ടയ സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ച നിലയിലാണ്.
80 മുതൽ 110 വർഷം വരെ പഴക്കമുള്ള കൃഷി ഭൂമിയിൽ നിന്നും പൊടുന്നനെ ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥ അതി ദയനീയമാണെന്ന് കർഷരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ കേരള സർക്കാർ അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കി പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് കർഷക കൂട്ടായ്മ കൺവീനർ ബോബി ഏബ്രഹാം കാക്കാനപ്പള്ളിൽ ആവശ്യപ്പെട്ടു.