ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിലെ കുഴികളിൽ കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിൽ.
ഏറ്റുമാനൂർ: ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ഏതാനും മാസങ്ങൾക്കു മുമ്പ് അടച്ച കുഴികളാണ് വീണ്ടും രൂപപ്പെട്ടിരിക്കുന്നത്.
മേൽപാലത്തിന്റെ പല ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നു മാറി കമ്പികൾ തെളിഞ്ഞു നിൽക്കുന്ന അവസ്ഥയിലായിരുന്നത് ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കുഴികളിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന കമ്പികളിൽ തട്ടിയും കമ്പി ടയറുകളിൽ കുത്തിക്കയറിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് അന്ന് വാർത്തകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കോൺക്രീറ്റ് ഉപയോഗിച്ച് തുടർന്ന് കുഴികൾ അടച്ചെങ്കിലും അധികം വൈകാതെ തന്നെ ഈ കോൺക്രീറ്റ് ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു. ഇപ്പോൾ കമ്പികൾ ഇളകി പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. മുമ്പത്തേതുപോലെ വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടു സംഭവിക്കുന്നതിനും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും സാധ്യതയുണ്ട്. നിർമാണം പൂർത്തിയാക്കി പത്തുവർഷം മാത്രമാകുന്ന പാലമാണ് ഇത്തരത്തിൽ കോൺക്രീറ്റ് ഇളകി മാറി കുഴികൾ രൂപപ്പെട്ട് അപകടാവസ്ഥയിലായിരിക്കുന്നത്.
അറ്റകുറ്റപ്പണികൾ പോലും ശരിയായി നടത്താതെ റെയിൽവേ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.
Tags : Local News Nattuvishesham Kottayam