പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗം.
പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിൽ ഈടാക്കുന്ന തോന്നിയ വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഇന്നലെ സർവകക്ഷി യോഗം വിളിച്ച് ആക്ഷേപങ്ങൾ ചർച്ച ചെയ്തു.
ഒരേ ഭക്ഷണ സാധനത്തിന് പല വില ഈടാക്കുന്നതിനെതിരെയാണ് പ്രധാനമായി പരാതി ഉയർന്നിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയിലും പ്രശ്നം ചിലർ രേഖാമൂലം പരാതി ഉന്നയിച്ചിരുന്നു. ഭക്ഷണ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വാര്‍ത്ത ദീപിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് സംഘടനാ പ്രതിനിധികൾ, ആരോഗ്യം - ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് പൊതു ആവശ്യമുയർന്നു. അതേ സമയം ഉയർന്ന ഇന്ധന വിലയും ചെലവുകളും ഭക്ഷണ ശാലകൾക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വിലകൾ വർധിപ്പിക്കാൻ നിർബന്ധിതമായതെന്ന് വ്യാപാരി-ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് പ്രതിനിധികൾ വിശദീകരിച്ചു.
ഭൗതിക സാഹചര്യവും ഗുണ മേൻമയും നില നിർത്തുന്നതിലും പരിരക്ഷിക്കുന്നതിലും ചെലവുകൾ കൂടുമ്പോൾ സ്ഥാപനങ്ങൾ പൂട്ടാതെ പ്രവർത്തിപ്പിക്കാനാണ് വില നിരക്ക് ഉയർത്തേണ്ടി വരുന്നതെന്ന് വ്യാപാരി-റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളായ ബാബു കൈലാസ്, സലാം, ചന്ദ്രൻ വിജയ, നിർമ്മല സജീവ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു. വ്യാപാരികളും ഹോട്ടൽ നടത്തിപ്പുകാരും ആലോചന നടത്തി വിഷയത്തിൻ മേലുള്ള തീരുമാനം ദിവസങ്ങൾക്കുള്ളിൽ അറിയിക്കും. ഇതിനനുസരിച്ച് ഗ്രാമ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് യോഗത്തിലുയർന്ന ധാരണ.