പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: എഴുകുംവയൽ ഇരട്ട കൊലപാതകക്കേസിലെ പ്രതി പാറത്തറയിൽ വീട്ടിൽ അജീഷിനെ (26) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി വൈകും. പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനെത്തുടർന്നാണ് ദേവികുളം സബ്ജയിലിൽനിന്ന് അജീഷിനെ തൃശൂരിലേക്കു മാറ്റിയത്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാൽ, മാനസികാരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ നിലവിൽ കസ്റ്റഡിയിൽ വാങ്ങുന്നത് നീളുമെന്നാണ് വിവരം. ആരോഗ്യനില മെച്ചപ്പെട്ടശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ലഹരിക്ക് അടിമയായ അജീഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അജീഷ് ലോൺ ആപ്പുകൾ ഉപയോഗിച്ചിരുന്നതായും വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും വിവരമുണ്ട്.
സംഭവദിവസം രാവിലെ അമ്മയോട് പ്രതി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് തർക്കമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
അതേസമയം മാതാപിതാക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതി നൽകിയ മൊഴികളിലും വൈരുധ്യമുള്ള കാര്യങ്ങളാണുള്ളത്. പിശാചുക്കളിൽനിന്ന് മോചിപ്പിച്ച് മാതാപിതാക്കളെ സ്വർഗത്തിലേക്ക് അയച്ചെന്നാണ് പ്രതി പോലീസിനോടു പറഞ്ഞതെന്നാണ് വിവരം. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയുടെ മൊഴികളിൽ ഏറെയും പരസ്പരവിരുദ്ധമായ കാര്യങ്ങളായതിനാലാണ് മാനസിക ആരോഗ്യനില പരിശോധിക്കാനും തുടർന്ന് വിശദമായ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലൂടെ കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം, സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള മറ്റു സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.