പേരാവൂർ: വിപണിയിൽ കോഴിയിറച്ചിക്ക് വില ഉയർന്നിട്ടും ബ്രോയിലർ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും കുത്തനെ വില കയറിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. കോഴിയിറച്ചിക്ക് ഉയർന്ന വിലയുണ്ടെങ്കിലും ഉത്പാദനച്ചെലവ് അതിലേറെ വർധിച്ചതിനാൽ കർഷകർക്ക് നഷ്ടം സഹിച്ച് കോഴികളെ വില്ക്കേണ്ട സ്ഥിതിയാണ്.
നേരത്തെ 15 രൂപയുണ്ടായിരുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിന്റെ വില ഇപ്പോൾ 45 രൂപയ്ക്കടുത്തെത്തി. കോഴിത്തീറ്റയുടെ 50 കിലോ ചാക്കിന് 2,050 രൂപയുണ്ടായിരുന്നത് 2,500 രൂപയായി ഉയർന്നു. ഒരു കിലോ തീറ്റയുടെ വില 50 രൂപയിലെത്തിയിരിക്കുകയാണ്. രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയെ വിപണിയിലെത്തിക്കാൻ ശരാശരി 3.5 കിലോ തീറ്റ നൽകേണ്ടിവരും. നിലവിലെ വില പ്രകാരം തീറ്റയ്ക്കു മാത്രം 175 രൂപ ചെലവ് വരും.
ഇതിന് പുറമേ കോഴിക്കുഞ്ഞിന്റെ വിലയായ 45 രൂപയും വൈദ്യുതി, മരുന്ന്, അറക്കപ്പൊടി, തൊഴിലാളി വേതനം, വെള്ളം, പരിപാലനച്ചെലവ് തുടങ്ങിയവയ്ക്കായി ശരാശരി 40 രൂപയും ചെലവാകുന്നു. ഇതോടെ രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയുടെ ഉത്പാദനച്ചെലവ് ഏകദേശം 260 രൂപയിലെത്തുകയാണ്.
ഈ കണക്ക് പ്രകാരം ഒരു കിലോ കോഴിയുടെ ഉത്പാദനച്ചെലവ് 130 രൂപയാണ്. എന്നാൽ നിലവിൽ കിലോഗ്രാമിന് 120 രൂപയിൽ താഴെ വില നൽകിയാണ് ഫാമുകളിൽ നിന്ന് വ്യാപാരികൾ കോഴികളെ വാങ്ങുന്നത്. അതായത് ഒരു കിലോ കോഴി ഉത്പാദിപ്പിക്കുമ്പോൾ കർഷകന് കുറഞ്ഞത് 10 രൂപയെങ്കിലും നഷ്ടം നേരിടേണ്ടി വരുന്നു. രണ്ട് കിലോ തൂക്കമുള്ള ഒരു കോഴിക്ക് ഏകദേശം 20 രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
തുടർച്ചയായ നഷ്ടം കാരണം പല ചെറുകിട ഫാമുകളും പുതിയ ബാച്ചുകൾ ഇറക്കുന്നത് നിർത്തിയിരിക്കുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും കോഴി കർഷകർക്ക് പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham Districte News