മാന്ദാമംഗലത്തുകൃഷിയിടങ്ങൾ തകർത്തു
തൃശൂർ: മാന്ദാമംഗലത്തു കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്തുവരെ കാട്ടാനയെത്തി.
കർഷകരുടെ വാഴ, റബർ, കുലയ്ക്കാറായ തെങ്ങുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. വൈനിലം മേരിയുടെ കൃഷിയിടത്തിലെ 40 തെങ്ങ്, താഴത്തേടത്ത് മത്തായിയുടെ 150 റബർ, മലമേൽ ആന്റണിയുടെ വാഴ, റബർ, കുന്നമ്മത്ത് ശ്രീനിയുടെ കുലയ്ക്കാറായ തെങ്ങുകൾ, ഈന്തംതോട്ടിൽ ജോസിന്റെ വാഴ, കുഴുപ്പുള്ളിൽ മേരിയുടെ തെങ്ങ്, വാഴ, വാട്ടപ്പിള്ളി ബോസിന്റെ റബർ, കൊല്ലംപറന്പിൽ അനീഷിന്റെ വാഴ, കാഞ്ഞിരത്തൂട്ടിൽ രവിയുടെ തെങ്ങ്, കുഴുക്കാട്ടിൽ വിഷ്ണു ജയന്റെ റബർ എന്നിവ നശിപ്പിച്ചു.
കാട്ടിൽനിന്നു കൃഷിത്തോട്ടത്തിലേക്ക് ആനത്താര വരെ ഉണ്ടായിട്ടുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു. കർഷകസംഘം ഒല്ലൂർ ഏരിയ കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വെള്ളക്കാരിത്തടത്തും
കാട്ടാനക്കൂട്ടം,
മൂന്നുലക്ഷത്തിന്റെ
പാവൽകൃഷി നശിപ്പിച്ചു
മലയോര മേഖലയായ വെള്ളക്കാരിത്തടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. വെള്ളക്കാരിത്തടം തറയിൽ സുബ്രന്റെ കൃഷിയിടത്തിലാണ് ആനക്കൂട്ടം നാശമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഏഴ് ആനകളുടെ കൂട്ടമെത്തി മൂന്നേക്കർ പാവൽകൃഷി പൂർണമായി നശിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വിളവെടുപ്പിനു പാകമായ പാവൽചെടികൾ പന്തലോടെ തകർത്തു.
നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം പിൻമാറിയില്ല. പുലർച്ചെ മൂന്നോടെയാണ് ആനകൾ കാടുകയറിയത്.
ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നു സുബ്രൻ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വിളവെടുക്കാനിരുന്നതാണ്. ഇപ്പോൾ എല്ലാം നശിച്ചു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ കാട്ടാനശല്യം നിത്യസംഭവമായി മാറി. കുട്ടികളെ സ്കൂളിൽ വിടാനും രാത്രി പുറത്തിറങ്ങാനും ഭയക്കുകയാണ് നാട്ടുകാർ.
നടപടിയില്ല , വലഞ്ഞ് മലയോരവാസികൾ
യോഗം ചേരുന്നതല്ലാതെ വന്യമൃഗശല്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആനശല്യത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കർഷക സംഘം അറിയിച്ചു.
ട്രഞ്ച് കീറി ആനയുടെ വരവ് തടയണം, ആനത്താരകൾ അടച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം, കർഷകർക്കു പൂർണ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നൽകണം, മാന്ദാമംഗലത്തു റാപ്പിഡ് റെസ്പോണ്സ് ടീമിനെ സ്ഥിരമായി വിന്യസിക്കണം, രാത്രികാല വനംവകുപ്പ് പട്രോളിംഗ് ശക്തിപ്പെടുത്തണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.
Tags : farmers Nattuvishesham District News