കാളികാവ്: മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ച് ആഴ്ചകൾ പിന്നിട്ടപ്പോൾ പനിയും മഞ്ഞപ്പിത്തവും പടരുന്നു. ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനവും ഉൗർജിതമാക്കി.
ചിലയിടങ്ങളിൽ വയറിളക്കവും കണ്ടുവരുന്നുണ്ട്. കാളികാവ് സിഎച്ച്സിയിൽ ദിവസവും നിരവധി രോഗികളാണ് ചികിത്സ തേടി ഒപിയിൽ എത്തുന്നത്. അതിലേറെ പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.
ജൂലൈയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂണിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വ്യാപകമായി പടരുന്നത് വൈറൽ പനിയാണ്. ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ മാസം 150ലെറെ പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് കണക്ക്. ഇവിടുത്തെ നരിയക്കയംപൊയിലിൽ സത്കാരത്തിൽ പങ്കെടുത്ത 14 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചു.
ജൂലൈ മാസത്തിലാണ് മഞ്ഞപ്പിത്തവും വൈറൽ പനിയും വ്യാപകമായത്. ഇപ്പോഴത്തെ പനി പ്രായമായവരിലും കുട്ടികളിലും ഒരുപോലെ കാണുന്നുണ്ട്. പാർശ്വഫലങ്ങളായി അഞ്ചു ദിവസത്തോളം ശരീര വേദനയും തളർച്ചയും അനുഭവപ്പെടുന്നുണ്ട്.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം തടയാൻ കർശനനടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാളികാവ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നേരത്തേ മഞ്ഞപ്പിത്ത മുന്നറിയിപ്പ് നൽകിയിരുന്നു.കുടിവെള്ള ശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്ന വ്യാപക പരിശോധനയും നടന്നുവരികയാണ്.
Tags :