ആറന്മുള തുരുത്തിമലയിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാ സേനാംഗങ്ങൾ പുറത്തേക്ക് എത്തിച്ചപ്പോൾ.
പത്തനംതിട്ട: ശനിയാഴ്ച പുലർച്ചെ ആരംഭിച്ച രക്ഷാപ്രവർത്തനം അഗ്നിരക്ഷാസേനയ്ക്ക് ഇപ്പോഴും പൂർത്തിയായിട്ടില്ല. മിന്നൽ പ്രളയത്തിൽ കുടുങ്ങിപ്പോയ 3,627 ആളുകളെയാണ് റാന്നി, പത്തനംതിട്ട, കോന്നി, തിരുവല്ല ഫയർ സ്റ്റേഷനുകളുടെ പരിധിയിൽ നിന്നുമായി അഗ്നിരക്ഷ സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചത്.
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള സേനാംഗങ്ങൾക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുമായി അഗ്നിരക്ഷാ സേനയുടെ 160 ജീവനക്കാരും 75 സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ജില്ലാ ഫയര്‍ ഓഫീസര്‍ വിശി വിശ്വനാഥിന്റെ നേതൃത്വത്തില്‍ നാല് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചത്.
ഒറ്റപ്പെട്ടുപോയ അറയഞ്ഞാലിമൺ, കുറുമ്പൻമൂഴി മേഖലകളിലും ഫയർഫോഴ്സ് എത്തി. രോഗികൾ, കിടപ്പുരോഗികൾ തുടങ്ങിയവരെ ചുമന്ന് പുറത്തെത്തിച്ച് ആശുപത്രികളിലേക്ക് മാറ്റി. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിനാണ് കൺട്രോൾ റൂം ചുമതല. കോന്നി സ്റ്റേഷൻ ഓഫീസർ സന്ദീപ്, റാന്നി സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, തിരുവല്ല സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, സീതത്തോട് സ്റ്റേഷൻ ഓഫീസർ ശശീധരൻ എന്നിവർക്കാണ് മേഖലകളുടെ ചുമതല.
റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ ദൗത്യമാണ് അഗ്നി രക്ഷാസേനയ്ക്ക് ശ്രമകരമായത്. ആറന്മുളയിലെ തുരുത്തുകളിൽപെട്ടവരെ സേനാംഗങ്ങൾ പുറത്തെത്തിച്ചു. അഗ്നിരക്ഷാസേനയുടെ സമീപകാലത്തെ ഏറ്റവും മികച്ച രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിൽ നടത്തിയത്.
Tags : Nattuvishesham Local News Firefighters without rest