തൊടുപുഴ: സ്ഥിരം അപകടമേഖലയായ തൊടുപുഴ-പാലാ റോഡിലെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ വീണ്ടും അപകടം. ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്സിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില്‍ നിയന്ത്രണംവിട്ടതിനെത്തുടര്‍ന്ന് മുന്പില് പോകുകയായിരുന്ന കാറിലിടിച്ച് രണ്ടു വാഹനങ്ങളും താഴേക്ക് പതിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ കോലാനി ഇലവുംതടത്തില്‍ ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില്‍ ജിന്സണ് (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര്‍ സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള് തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ജയകുമാര്‍ മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള് ഗര്‍ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറും ലോറിയും പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും തെരഞ്ഞെടുപ്പ് അനുബന്ധ പരിശോധനകള്‍ക്കായി നെല്ലാപ്പാറയില്‍ സ്പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘവുമാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ സിഐ മഹേഷ് പിള്ളയുടെ നേതൃത്വത്തില്‍ കരിങ്കുന്നം പോലീസും തൊടുപുഴ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ടി.എച്ച്. സാദിഖ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സി.എസ്. എബി എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
അന്നു തകര്‍ന്ന ക്രാഷ് ബാരിയര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള്‍ മേഖലയില്‍ നടന്നു. ഇവിടെ റിബണ്‍ കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം.
Tags : Five injured nattuvishesham local news