കുമരകം: അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ യുവാക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണര്‍കാട്, ആര്‍പ്പൂക്കര, വടവാതൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരില്‍ മണര്‍കാട് പാലയ്ക്കാട്ട് ജിന്‍സ് (35), സഹോദരന് ജിതിന് (31), ആര്‍പ്പൂക്കര പാവനമാലി അഖില്‍ (30) എന്നിവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംഘത്തിലുണ്ടായിരുന്ന വടവാതൂര്‍ സ്വദേശികളായ മൂന്നു പേരില്‍ രണ്ട് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. ഇവര്‍ രണ്ടു പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല.
ജിന്‍സും ജിതിനും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലും അഖില്‍ അയ്മനം ഗ്രേയ്സ് ആശുപത്രിയിലുമാണു ചികിത്സയില്‍ കഴിയുന്നത്.
ഷാപ്പിലെ ഭക്ഷണം കഴിച്ച യുവാവിന്റെ മരണം
അന്വേഷണം ത്വരിത ഗതിയിൽ
ഗാന്ധിനഗർ: പരിപ്പ് തൊള്ളായിരം ഷാപ്പിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ രൂപം ലഭിക്കാനിരിക്കെ അന്വേഷണം ത്വരിത ഗതിയിൽ. കുമരകം സ്വദേശി ജ്യോതിഷ് ( 41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
അണുബാധയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലെ ഡോക്ടർമാർ പോലീസിന് നൽകിട്ടുള്ള പ്രാഥമിക വിവരം. ഇത് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ അണുബാധയാകാം എന്നാണ് നിഗമനം. ജ്യോതിഷിന്റെ ആന്തരിക അവയവങ്ങളുടെ സാംപിൾ പോലീസ് പതോളജി ലാബിൽ അയച്ച് പരിശോധന നടത്തും.
ഭക്ഷ്യ വകുപ്പ് ശേഖരിച്ച സാംപിളുകൾ അവർ പരിശോധിക്കുന്നതിനുള്ള നടപടികളെടുക്കും. അതേസമയം ഷാപ്പ് ലൈസൻസി, മാനേജർ , കുക്ക് എന്നിവർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ കള്ളു ഷാപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ പഞ്ചായത്തിന്റെയും ഭക്ഷ്യ വകുപ്പിന്റെയും ലൈസൻസ് ഈ ഷാപ്പിനില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഷാപ്പിന്റെ ലൈസൻസിയും മാനേജരും കുക്കും ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ജ്യോതിഷും സുഹൃത്തുക്കളും പരിപ്പ് തൊള്ളായിരം ഷാപ്പിലെത്തി ഭക്ഷണം കഴിച്ചത്. തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ജ്യോതിഷ് മരിച്ചത്.
Tags : poisoning Nattuvishesham District news