വടയാർ: മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്നും മണ്ണ് ദുർബലമായും വീടുകൾ താഴേക്ക് ഇരിക്കുന്നതു വ്യാപകമാകുന്നു.വെള്ളക്കെട്ടിൽ ദിവസങ്ങളോളം നിൽക്കുന്ന വീടുകളുടെ അടിത്തറയ്ക്കും ഭിത്തിക്കും വിള്ളൽ വീഴകയാണ്.
തലയോലപ്പറമ്പ് ഉമാംകുന്നിൽ ബൈജുവിന്റെ വീടിന്റെ അടുക്കളഭാഗം കഴിഞ്ഞ ദിവസം 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുതാണിരുന്നു.വീടിന്റെ ബാക്കി ഭാഗവും ഇടിയുമെന്ന സ്ഥിതിയിലായതോടെ കുടുംബത്തെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കോലത്താർ ഭാഗത്ത് മാനു പുഞ്ചയിൽ വിജയന്റെയും സമീപത്തു തനിച്ച് താമസിക്കുന്ന അസുഖബാധിതനായ മാളേക്കൽ വിജേഷിന്റെ വീടുകൾ താഴേക്ക് ഇരുന്ന നിലയിലാണ്. കൂലിപ്പണിക്കാരും രോഗികളുമായ ഇവർക്ക് സ്വന്തം നിലയ്ക്ക് വീട് പുനർനിർമിക്കാനുള്ള ശേഷിയില്ല.
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിന്റെ വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.മുട്ടുങ്കൽ മണപ്പുറം ജയപ്പന്റെ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.
വെള്ളത്തിലമർന്ന നിരവധി വീടുകൾ ഒരു ഭാഗത്തേക്ക് ഇരിക്കുകയും പല വീടുകൾക്കും പൊട്ടലുകൾ വീഴുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു പറഞ്ഞു.
Tags : nattu vishesham Severe damage houses